Sorry, you need to enable JavaScript to visit this website.

സൗദിയില്‍ റെയ്ഡ് തുടരുന്നു; ഒരാഴ്ചക്കിടെ 10,000 പേരെ നാടുകടത്തി

റിയാദ് - ഒരാഴ്ചക്കിടെ 10,335 നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം എട്ടു മുതല്‍ 14 വരെയുള്ള ദിവസങ്ങളിലാണ് ഇത്രയും നിയമ ലംഘകരെ നാടുകടത്തിയത്. ഒരാഴ്ചക്കിടെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 9,895 ഇഖാമ നിയമ ലംഘകരും 4,422 നുഴഞ്ഞുകയറ്റക്കാരും 2,289 തൊഴില്‍ നിയമ ലംഘകരും അടക്കം 16,606 നിയമ ലംഘകര്‍ പിടിയിലായി. ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 362 പേരും അനധികൃത രീതിയില്‍ അതിര്‍ത്തികള്‍ വഴി രാജ്യം വിടാന്‍ ശ്രമിച്ച 19 പേരും ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ജോലിയും താമസ, യാത്രാ സൗകര്യങ്ങളും നല്‍കിയ 18 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി.
3,094 വനിതകള്‍ അടക്കം 43,660 നിയമ ലംഘകര്‍ നിലവില്‍ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ നടപടികള്‍ കാത്ത് കഴിയുന്നു. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 36,385 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നു. 1,951 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Latest News