കേരള തലസ്ഥാനത്തെത്തി കാര്യങ്ങൾ നിർവഹിച്ച് രാത്രി ട്രെയിനിൽ വടക്കൻ കേരളത്തിലേക്ക് തിരിച്ചെത്തുകയെന്നത് പ്രായസമേറിയ കാര്യമാണ്. മാസങ്ങൾക്ക് മുമ്പ് ബർത്ത് ബുക്ക് ചെയ്തില്ലെങ്കിൽ രാത്രി യാത്രയെ കുറിച്ച് ചിന്തിക്കാതിരിക്കുകയാവും ഭേദം. എന്നാൽ സാഹചര്യം മാറുകയാണ്. റിസർവ് ചെയ്യാത്ത അത്യാധുനിക സൗകര്യങ്ങളുള്ള ട്രെയിനിൽ മലബാർ മേഖലയിലേക്ക് രാത്രികാലങ്ങളിൽ യാത്ര ചെയ്യാം.
ഇനി ജർമ്മൻ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച അത്യാധുനിക തീവണ്ടി രാത്രിയാത്രക്ക് ഒരുക്കുന്നത്. അന്ത്യോദയ എക്‌സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ കൊച്ചുവേളിയിൽ നിന്നും മംഗളൂരുവിലേക്കും തിരിച്ചും ആഴ്ചയിൽ രണ്ട് ദിവസം സർവ്വീസ് നടത്തും.
ഈ തീവണ്ടിയ്ക്ക് റിസർവേഷൻ കോച്ചുകളില്ല എന്നതാണ് എടുത്തു പറയാവുന്ന സവിശേഷത. . ജനറൽ ടിക്കറ്റിൽ എല്ലാ കോച്ചുകളിലും യാത്ര ചെയ്യാം. റിസർവേഷൻ ലഭിക്കാത്തവർക്കും പെട്ടെന്ന് യാത്ര തീരുമാനിക്കുന്നവർക്കും വളരെ ആശ്വാസകരമാണ് പുതിയ ട്രെയിൻ.
തലസ്ഥാനത്ത് നിന്ന് വടക്കൻ ജില്ലകളിലേക്ക് നിലവിൽ രാത്രി ട്രെയിനുകൾ കുറവാണ്. 8.40 നുള്ള മംഗളൂരു എക്‌സ്പ്രസിനു ശേഷം പിന്നീട് ഏറെ വൈകി മാത്രമേ ട്രെയിനുള്ളൂ. ഈ പ്രശ്‌നത്തിന് വലിയ രീതിയിൽ പരിഹാരം കാണാനാകും അന്ത്യോദയ എക്‌സ്പ്രസിലൂടെ. ഈ ട്രെയിനിൽ അത്യാധുനിക സംവിധാനങ്ങളാണ് യാത്രക്കാർക്കായി ഒരുക്കിയിട്ടുള്ളത്. സാധാരണ ട്രെയിനുകളിൽ നിന്നും വ്യത്യസ്തമായി ബയോ ടോയ്‌ലറ്റുകളാണ് സജ്ജമാക്കിയിരിക്കുന്നത്.
സർവ്വീസ് നടാത്താനാവശ്യമായ 21 കോച്ചുകൾ കൊച്ചുവേളിയിലെ റെയിൽവേ യാർഡിൽ എത്തിക്കഴിഞ്ഞു. ചെറിയ ചില അറ്റകുറ്റപ്പണികൾ പൂർത്തിയായാലുടൻ ട്രെയിൻ സർവ്വീസ് ആരംഭിക്കും. എന്നാണ് റെയിൽവേ അധികൃതർ അറിയിക്കുന്നത്. വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9.30 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന വണ്ടി വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തക്കും സർവ്വീസ് നടത്തും. വളരെ കുറച്ചു സ്റ്റോപ്പുകളേ ഈ ട്രെയിനിനുള്ളൂവെന്നതും ഒരു പ്രത്യേകതയാണ്.