Sorry, you need to enable JavaScript to visit this website.

മെഡിസെപ്: അവ്യക്തത തീര്‍ക്കാന്‍ നോഡല്‍ ഓഫീസര്‍മാര്‍

കാസര്‍കോട്- മെഡിസെപ് പദ്ധതിയെക്കുറിച്ച സംശയങ്ങള്‍ ചോദിക്കാനും ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആശങ്കകള്‍ പരിഹരിക്കാന്‍ ഇനി നോഡല്‍ ഓഫീസര്‍മാരും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ഘട്ടത്തിലും മുന്‍കൂറായും എംപാനല്‍ ചെയ്യപ്പെട്ടിട്ടുള്ള ആശുപത്രികളില്‍നിന്നു ലഭിക്കുന്ന മറുപടികള്‍ അവ്യക്തമെന്ന് തോന്നുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് നോഡല്‍ ഓഫിസര്‍മാരെ ബന്ധപ്പെടാം.

ജില്ലയില്‍ പെന്‍ഷന്‍കാരും ജീവനക്കാരുമുള്‍പ്പെടെ 31670 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. പദ്ധതി ആരംഭിച്ച് രണ്ട് മാസം കൊണ്ട് 3.16 കോടിരൂപ പ്രീമിയം ഇനത്തില്‍ ഈടാക്കിയിട്ടുണ്ട്. ഇതുവരെ ജില്ലയിലെ 164 പേര്‍ക്കായി 51.38 ലക്ഷം രൂപ അനുവദിച്ചതായി ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ അറിയിച്ചു. ഏറ്റവും കൂടുതല്‍ തുക അനുവദിച്ചത് സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കാണ്. 159 തവണകളായി 50.66 ലക്ഷം രൂപയാണ് സ്വകാര്യ ആശുപത്രികളിലെ ചികിത്സക്കായി അനുവദിച്ചത്. ആശുപത്രിയില്‍ 24 മണിക്കൂറിലധികം സമയം കിടത്തി ചികിത്സ നടത്തുന്നതു മുതല്‍ മെഡിസെപ് ആനുകൂല്യത്തിന് അര്‍ഹത നേടുന്നുണ്ട്.

പദ്ധതി പ്രകാരം എല്ലാ വര്‍ഷവും മൂന്ന് ലക്ഷം രൂപ വരെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. ഗുരുതരമായ രോഗങ്ങളുടെ കാര്യത്തില്‍ ഉയര്‍ന്ന തുക അനുവദിക്കും. ആദ്യ വര്‍ഷത്തില്‍ ക്ലെയിം ചെയ്യാത്ത തുകയില്‍നിന്ന് 1.5 ലക്ഷം രൂപ വരെ അടുത്ത വര്‍ഷത്തേക്കു കൊണ്ടുപോകാം.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിനു മുന്‍പും ശേഷവുമുള്ള 15 ദിവസത്തെ ചെലവുകളും പദ്ധതിക്ക് കീഴില്‍ ക്ലെയിം ചെയ്യാം. നോഡല്‍ ഓഫിസര്‍മാര്‍ക്ക് പുറമേ പരാതി പരിഹാരത്തിന് ജില്ലാതല സമിതിയും നിലവിലുണ്ട്. നോഡല്‍ ഓഫിസര്‍മാര്‍ ഫോണ്‍ 7994665210, 7736799929.

 

 

Latest News