Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ വീട്ടുജോലിക്കാരുടെ 96 പരാതികള്‍ തീര്‍പ്പാക്കി

ദോഹ- ഖത്തറില്‍ തൊഴിലുടമകള്‍ക്കെതിരായ വീട്ടുജോലിക്കാരുടെ 96 പരാതികള്‍ കഴിഞ്ഞ മാസം തീര്‍പ്പാക്കിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു.
117 പരാതികളാണ് ലഭിച്ചിതെന്നും അതില്‍ 96 എണ്ണം തീര്‍പ്പാക്കിയെന്നും 11 എണ്ണം നടപടികള്‍ പുരോഗമിക്കുകയാണെന്നും 10 എണ്ണം ബന്ധപ്പെട്ട സമിതികളിലേക്ക് മാറ്റിയെന്നും മന്ത്രാലയം വ്യക്തമാക്കി.

പുതിയ റിക്രൂട്ട്‌മെന്റിനുള്ള അപേക്ഷകളുടെ കാര്യത്തില്‍, മന്ത്രാലയത്തിന് ലഭിച്ച മൊത്തം അപേക്ഷകളുടെ എണ്ണം 9,945 ആയി ഉയര്‍ന്നു. 5,489 അപേക്ഷകള്‍ സ്വീകരിച്ചു, 4,456 എണ്ണം നിരസിക്കപ്പെട്ടു.

വര്‍ക്ക് പെര്‍മിറ്റിനായി ആകെ 1,756 അപേക്ഷകള്‍ വന്നതില്‍ 673 എണ്ണം പുതിയവയാണ്. അതേസമയം, റിക്രൂട്ട്‌മെന്റ് ഓഫീസുകളിലെ 19 പരിശോധനാ സന്ദര്‍ശനങ്ങളില്‍ മന്ത്രാലയം ഒരു നിയമലംഘനം കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2021 മെയ് 26 ന് പ്രഖ്യാപിച്ച 2021 ലെ 17ാം നമ്പര്‍ മന്ത്രിതല ഉത്തരവിന്റെ നിയമം 120 സ്ഥാപനങ്ങള്‍ ലംഘിച്ചതായും മന്ത്രാലയം കണ്ടെത്തി.
ജോലിസമയത്തെ ചൂടിന്റെ വിപത്തുകളെ കുറിച്ച് തൊഴില്‍ മന്ത്രാലയം ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരികയാണ്. ഉചിതമായ വെന്റിലേഷന്‍ സൗകര്യമില്ലാത്ത തുറന്ന ഔട്ട്‌ഡോര്‍ ജോലിസ്ഥലങ്ങളിലും ഷേഡുള്ള സ്ഥലങ്ങളിലും ചെയ്യുന്ന ജോലികള്‍ക്കായി രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3:30 വരെ  ജോലി ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.

ഔട്ട്‌ഡോര്‍ വര്‍ക്ക് സൈറ്റുകളുള്ള കമ്പനികളെയും സ്ഥാപനങ്ങളെയും തീരുമാനത്തിലെ വ്യവസ്ഥകള്‍ക്കനുസൃതമായി ദൈനംദിന പ്രവൃത്തി സമയം വ്യക്തമാക്കുന്ന ഷെഡ്യൂള്‍ സജ്ജീകരിക്കാനും എല്ലാ തൊഴിലാളികള്‍ക്കും എളുപ്പത്തില്‍ കാണാന്‍ കഴിയുന്ന രീതിയില്‍  സ്ഥാപിക്കാനും തീരുമാനം നിര്‍ദേശിക്കുന്നു.  

 

Latest News