Sorry, you need to enable JavaScript to visit this website.

സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി, പ്രകോപന വസ്ത്ര പരാമര്‍ശം അനാവശ്യമെന്നും ഹൈക്കോടതി

കൊച്ചി-ലൈംഗികാതിക്രമക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അതേസമയം, കേസില്‍ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൊയിലാണ്ടിയില്‍ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയ യുവതിയെ ഉപദ്രവിച്ചെന്ന കേസില്‍ അനുവദിച്ച മുന്‍കൂര്‍ ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യം അനുവദിച്ച കോഴിക്കോട് സെഷന്‍സ് കോടതിയുടെ വിധിയും വിവാദ നിരീക്ഷണവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

സമൂഹ മാധ്യമങ്ങളില്‍ നിന്നുള്ള ഫോട്ടോകള്‍ ഹരജിക്കാരന്‍ ഹാജരാക്കിയതു പരിശോധിച്ച കോടതി, യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നു എന്നു വിലയിരുത്തിയതാണ് വിവാദമായത്. വസ്ത്രവുമായി ബന്ധപ്പെട്ട് സെഷന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യമായിരുന്നുവെന്ന് ഹൈക്കോടതി വിലയിരുത്തി. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുമെന്നും ഹൈക്കോടതി വ്യക്തമാക്കി.

2020 ഫെബ്രുവരി എട്ടിനു നടന്ന ക്യാമ്പിനു ശേഷം പരാതിക്കാരി കടല്‍ത്തീരത്തു വിശ്രമിക്കുമ്പോള്‍ സിവിക് ചന്ദ്രന്‍ കടന്നു പിടിച്ചുവെന്നാണ് പരാതി.  2022 ജൂലൈ 29 ന് യുവതി നല്‍കിയ പരാതിയില്‍ കൊയിലാണ്ടി പോലീസ് കേസെടുത്തെങ്കിലും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. യുവതിയെ വീണ്ടും മാനസികമായി മുറിവേല്‍പിക്കുന്ന പരാമര്‍ശങ്ങള്‍ സുപ്രീം കോടതിയുടെ അപര്‍ണ ഭട്ട് കേസിലെ നിര്‍ദേശങ്ങള്‍ക്കു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. അതിജീവിതരുടെ വസ്ത്രം, സ്വഭാവം, സദാചാരം തുടങ്ങിയവ വിധിയില്‍ കടന്നു വരരുതെന്നു സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചുള്ള കീഴ്‌ക്കോടതിയുടെ പരാമര്‍ശങ്ങള്‍ നിയമവിരുദ്ധവും അനുചിതവുമാണെന്നു ഹരജിയില്‍ പറയുന്നു. പരാതിക്കാരിയും ഇതേ ആവശ്യമുന്നയിച്ച് ഹരജി നല്‍കിയിരുന്നു.

പട്ടികജാതി വിഭാഗത്തില്‍പെട്ട എഴുത്തുകാരിയെ കടന്നു പിടിച്ചു ചുംബിച്ചെന്ന കേസിലും സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ നേരത്തേ അപ്പീല്‍ നല്‍കിയിരുന്നു.

 

 

Latest News