Sorry, you need to enable JavaScript to visit this website.

ഗവര്‍ണര്‍ക്കെതിരേ ആഞ്ഞടിച്ച് സിപിഐ മുഖപത്രം

തിരുവനന്തപുരം- സര്‍വകലാശാല വിഷയങ്ങളിലടക്കം സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നതിനിടയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തിലെ മുഖപ്രസംഗത്തിലാണ് ഗവര്‍ണറെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നത്. നിഴലിനോട് യുദ്ധം ചെയ്ത് പദവിയുടെ മഹത്വം കളയുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങള്‍ ആവര്‍ത്തിച്ചും തിരഞ്ഞെടുക്കപ്പെട്ട ഭരണസംവിധാനങ്ങളെ വെല്ലവിളിച്ചുമാണ് ഗവര്‍ണര്‍ മുന്നോട്ട് പോകുന്നതെന്നും ജനയുഗം ആരോപിച്ചു.
കേരള, കണ്ണൂര്‍ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തിയും അവയുടെ കീര്‍ത്തി നശിപ്പിക്കുകയും ചെയ്യുന്ന നിലപാടുകളാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. സംസ്ഥാന ഭരണത്തെ പ്രതിസന്ധിയിലാക്കുംവിധം കാലാവധി കഴിയാറായ ഓര്‍ഡിനന്‍സുകള്‍ പുനര്‍വിജ്ഞാപനം ചെയ്യുന്നത് തടസപ്പെടുത്തി. പ്രതിസന്ധി ഒഴിവാക്കാന്‍ അടിയന്തിര നിയമസഭാ സമ്മേളനം വിളിച്ച് ഓര്‍ഡിനന്‍സുകള്‍ നിയമമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ സ്വയം പരിഹാസ്യനായാണ് ഇല്ലാത്ത അധികാരങ്ങള്‍ ഉണ്ടെന്ന് ഭാവിച്ച് ഉന്നത വിദ്യാഭ്യാസമേഖലയെ പ്രതിസന്ധിയിലാക്കുന്ന സമീപനങ്ങള്‍ ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
'കേരള, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്കെതിരേ ഗവര്‍ണര്‍ നിഴല്‍യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. വൈസ് ചാന്‍സ്‌ലര്‍മാരേയും സര്‍വകലാശാലകളേയും രാജ്യാന്തര തലത്തില്‍ പോലും അപഹസിക്കുന്ന പ്രസ്താവനകളും നടപടികളുമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസിനിടെ നടന്ന പ്രതിഷേധം വിസിയുടെ ഒത്താശയോടെയാണെന്ന വില കുറഞ്ഞ പ്രസ്താവനയാണ് നടത്തിയിരിക്കുന്നത്' മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
ഫെഡറല്‍ സംവിധാനത്തില്‍ അനാവശ്യമാണ് ഗവര്‍ണര്‍ പദവിയെന്ന് പൊതുഅഭിപ്രായമുണ്ടെങ്കിലും ഭരണഘടനാപരമായും സംസ്ഥാന സര്‍ക്കാരുകളുടെ സുഗമമായ പ്രവര്‍ത്തനത്തെ സഹായിക്കേണ്ടതുമെന്ന നിലയിലാണ് ആ പദവിയെ സമൂഹം ഇപ്പോഴും ആദരിക്കുന്നതെന്നാണ് ജനയുഗം അഭിപ്രായപ്പെടുന്നത്. അന്ധമായ രാഷ്ട്രീയമനസും താന്‍പ്രമാണിത്ത ബോധവും കാരണം നിഴലിനോട് യുദ്ധം ചെയ്ത് ആ പദവിയുടെ മഹത്വം കളയുകയാണ് കേരള ഗവര്‍ണറെന്നും മുഖംപ്രസംഗത്തില്‍ പറയുന്നു.
 

Latest News