വഴി യാത്രക്കാരെ ടാര്‍ ഒഴിച്ച് പൊള്ളിച്ച സംഭവം; കൊച്ചിയില്‍ എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

കൊച്ചി- കൊച്ചി ചിലവന്നൂരില്‍ കാര്‍ യാത്രക്കാരുടെ ദേഹത്ത് തിളച്ച ടാര്‍ ഒഴിച്ച് പൊള്ളിച്ച സംഭവത്തില്‍ എട്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃപ്പുണിത്തുറ സ്വദേശി കൃഷ്ണപ്പന്‍ എന്നയാളാണ് ടാര്‍ ഒഴിച്ചതെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊച്ചി കോര്‍പ്പറേഷന് കീഴിലുള്ള ചിലവന്നൂര്‍ റോഡില്‍ ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം. . മുന്നറിയിപ്പ് ബോര്‍ഡില്ലാതെ വഴി തടഞ്ഞത് ചോദ്യം ചെയ്തപ്പോള്‍ ടാറിംഗ് തൊഴിലാളി ആക്രമിച്ചെന്നായിരുന്നു യുവാക്കളുടെ പരാതി. ചിലവന്നൂര്‍ റോഡില്‍ കുഴി അടക്കുന്ന ജോലിക്കാരനാണ് തിളച്ച ടാര്‍ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മൂന്ന് യുവാക്കളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിനോദ് വര്‍ഗീസ്, വിനു, ജിജോ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
റോഡില്‍ അറ്റകുറ്റപ്പണി നടക്കുന്നത് അറിയാതെ കാറിലെത്തിയ യാത്രക്കാര്‍ തങ്ങളെ കയറ്റിവിടണമെന്ന് ആവശ്യപ്പെട്ടു. ജോലി നടക്കുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോര്‍ഡ് ഒന്നും ഇല്ലാത്തതിനാലാണ് കാര്‍ കടന്നുവന്നതെന്നും യുവാക്കള്‍ അറ്റകുറ്റപ്പണിക്കാരോട് പറഞ്ഞു. എന്നാല്‍ ടാറിംഗ് തൊഴിലാളി എതിര്‍ത്തു. ഇതോടെ വാക്കേറ്റമായി. ഇതിനിടെയിലാണ് തിളച്ച ടാര്‍ ദേഹത്ത് ഒഴിച്ചതെന്നാണ് യുവാക്കളുടെ പരാതി.
ഗുരുതരമായി പൊള്ളലേറ്റ വിനോദ് വര്‍!ഗീസ്, സഹോദരന്‍ വിനു, സുഹൃത്ത് ജിജോ എന്നിവരെ നാട്ടുകാര്‍ ഉടന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ വിനോദ് വര്‍ഗീസ് ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റാണ്. അതേസമയം, ടാറിംഗ് തൊഴിലാളിയെ കാര്‍ യാത്രക്കാര്‍ ആക്രമിച്ചെന്നും ഇതിനിടെ കൈയ്യിലുള്ള ടാറിംഗ് പാത്രം തട്ടിതെറിച്ചപ്പോഴാണ് ദേഹത്ത് പതിച്ചതെന്നാണ് കരാര്‍ കമ്പനി പറയുന്നത്. സംഭവത്തില്‍ കേസെടുത്ത തേവര പൊലീസ് എട്ട് പേരെ കസ്റ്റഡിയിലെടുത്തു.
 

Latest News