എ കെ ജി സെന്ററിലെ ആക്രമണം;  ഒരു മാസം പിന്നിടുമ്പോഴും  പ്രതിയെ പിടിക്കാനാതെ കഷ്ടപ്പെട്ട്  പോലീസ് 

തിരുവനന്തപുരം-  സി പി എം ആസ്ഥാനമായ എ കെ ജി സെന്ററില്‍ ആക്രമണം നടന്നിട്ട് ഇന്ന് ഒരുമാസം പിന്നിടുമ്പോഴും പ്രതിയെ പിടിക്കാനാതെ വലഞ്ഞ് പോലീസ്. വലിയ വിവാദമായ കേസിലെ പ്രതിയെക്കുറിച്ച് ഒരു തുമ്പും ലഭിക്കാത്തത് കേരള പോലീസിനും സര്‍ക്കാരിനും നാണക്കേടുണ്ടാക്കുകയാണ്.ജൂണ്‍ 30ന് രാത്രി 11.45ഓടെയാണ് സ്‌കൂട്ടറില്‍ എത്തിയ അജ്ഞാതന്‍ എ കെ ജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞത്. പോലീസ് കാവലിലുള്ള കെട്ടടത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കബളിപ്പിച്ചായിരുന്നു സ്‌ഫോടക വസ്തു എറിഞ്ഞത്. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ഉടനെ ലഭിച്ചെങ്കിലും പ്രതിയെ മാത്രം പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇതിനോടകം പോലീസ് അമ്പതോളം സി സി ടി വി ദൃശ്യങ്ങളും ആയിരത്തോളം ഫോണ്‍ രേഖകളും പരിശോധിച്ചു കഴിഞ്ഞു. അതേസമയം, പടക്കമേറ് പ്രതീകാത്മകമായി ചിത്രീകരിച്ചുള്ള അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് എസ്.പി. എസ്.മധുസൂദനനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. െ്രെകംബ്രാഞ്ച് ഡിവൈ.എസ്.പി. ജലീല്‍ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഉഗ്ര സ്‌ഫോടന ശേഷിയില്ലാത്ത പടക്കം പോലുള്ള വസ്തുക്കളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് ഫോറന്‍സിക്ക് വിദഗ്ദ്ധരുടെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്തു നിന്ന് ലോഹചീളുകളോ, കുപ്പിച്ചില്ലുകളോ ഒന്നു ലഭിച്ചിട്ടില്ല. കുറച്ച് ഗണ്‍പൗഡറിന്റെ അംശം മാത്രമാണ് ഫോറന്‍സിക്ക് വിദഗ്ദ്ധര്‍ക്ക് ഇതുവരെയായും ലഭിച്ചിട്ടുള്ളത്. പ്രതിയിലേക്ക് എത്തുന്നതിലുള്ള സൂചനകളൊന്നും പോലീസിന് ലഭിക്കാത്തതിനെ തുടര്‍ന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.
 

Latest News