Sorry, you need to enable JavaScript to visit this website.

സ്വദേശികളെ അന്യായമായി പിരിച്ചുവിട്ട സി.ഇ.ഒയെ പദവിയില്‍ നിന്ന് നീക്കി

റിയാദ് - സൗദി ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ട പ്രമുഖ കമ്പനിയിലെ സി.ഇ.ഒയെ പദവിയില്‍ നിന്ന് നീക്കം ചെയ്തു. തങ്ങള്‍ കൈപ്പറ്റാത്ത പണം കൈപ്പറ്റി എന്ന് സ്ഥിരീകരിക്കുന്ന രേഖകളില്‍ ഒപ്പിട്ടുനല്‍കാന്‍ വിസമ്മതിച്ചതിനാണ് സൗദി ജീവനക്കാരെ സി.ഇ.ഒ പിരിച്ചുവിട്ടത്. സംഭവം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ പ്രശ്‌നത്തില്‍ ഇടപെടുകയും കേസിന്റെ വിശദാംശങ്ങള്‍ അറിയാന്‍ പിരിച്ചുവിടപ്പെട്ടവരുമായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആശയവിനിമയം നടത്തുകയും ചെയ്തു. സംഭവത്തില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്വീകരിച്ച നടപടികള്‍ അറിയാന്‍ കണ്‍ട്രോള്‍ ആന്റ് ആന്റി-കറപ്ഷന്‍ കമ്മീഷനും ആശയവിനിമയം നടത്തി.
മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും കണ്‍ട്രോള്‍ ആന്റ് ആന്റി-കറപ്ഷന്‍ കമ്മീഷനും പ്രശ്‌നത്തില്‍ ഇടപെട്ട് ഒരു മാസം പിന്നിട്ട ശേഷം പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരനായ സി.ഇ.ഒയെ പദവിയില്‍ നിന്ന് നീക്കം ചെയ്തതായും കമ്പനിയില്‍ ഉന്നത തസ്തികകളില്‍ സമഗ്ര പുനഃസംഘടന നടത്തിയതായും പിരിച്ചുവിടപ്പെട്ട ജീവനക്കാരെ കമ്പനി ഫോണില്‍ അറിയിച്ചു. സ്ഥാനക്കയറ്റത്തോടെ ജോലിയില്‍ വീണ്ടും പ്രവേശിക്കാമെന്ന ഓഫറും ഇവര്‍ക്കു മുന്നില്‍ കമ്പനി വെച്ചു. ഇതേ തുടര്‍ന്ന് ചിലര്‍ കമ്പനിയിലെ ജോലിയില്‍ തിരികെ പ്രവേശിച്ചു. മറ്റു കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ലഭിച്ചതിനാല്‍ ചിലര്‍ കമ്പനി ഓഫര്‍ നിരാകരിച്ചതായും ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.

 

Latest News