കൊച്ചി- സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് എതിരായ ഗൂഢാലോചന കേസിൽ ഇടപെടരുതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സ്വപ്നയുടെ പ്രസ്താവനകൾ തെളിവില്ലാതെയാണെന്നും നിക്ഷിപ്ത താൽപര്യത്തിനു വേണ്ടി സ്വപ്ന പരസ്യ പ്രസ്താവനകൾ നടത്തുകയാണെന്നും സർക്കാർ ആരോപിച്ചു. ഗൂഢാലോചനക്കേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ടു സ്വപ്ന സുരേഷ് നൽകിയ ഹർജികൾ പരിഗണിക്കുമ്പോഴാണു സർക്കാർ കോടതിയിൽ ഇക്കാര്യം അറിയിച്ചത്.
രഹസ്യമൊഴി നൽകിയതിലെ ചില വിവരങ്ങളല്ലേ സ്വപ്ന മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയതെന്നു കോടതി സർക്കാരിനോടു ആരാഞ്ഞു. ഈ വിവരങ്ങൾ ശരിയാണെന്നു കണ്ടെത്തിയാൽ ഗൂഢാലോചനക്കേസിന്റെ ഗതി എന്താകുമെന്നും ചോദിച്ചു. അതേസമയം, രഹസ്യമൊഴി കള്ളപ്പണക്കേസിലാണെന്നും അതിനു ഗൂഢാലോചനക്കേസുമായി ബന്ധമില്ലെന്നും സർക്കാർ മറുപടി നൽകി. ഗൂഢാലോചന നടത്തിയവരിൽനിന്നുൾപ്പെടെ തെളിവുകൾ ശേഖരിച്ചു കഴിഞ്ഞു. സ്വപ്നയുടേതു നിയമ വിരുദ്ധ നടപടിയാണെന്നും സർക്കാർ പറഞ്ഞു.