ദമാം- സ്‌പോൺസറുടെയും ഭർത്താവിന്റെയും മനുഷ്യത്വമില്ലാത്ത പെരുമാറ്റം കാരണം ബുദ്ധിമുട്ടിലായ മലയാളി യുവാവ് സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ നാടണഞ്ഞു. ദമാം ഖലീജിൽ ഒരു സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായിരുന്ന പൊന്നാനി സ്വദേശി ബാബുലാൽ ആണ് ഏകദേശം രണ്ട് വർഷത്തെ ദുരിതത്തിനൊടുവിൽ വെറും കയ്യോടെ നാട്ടിലെത്തിയത്.
ബാബുലാലിനെ അറിയിക്കാതെ ഇദ്ദേഹത്തിന്റ പേരിൽ വാഹനം വാങ്ങിയ സ്‌പോൺസർ ഇൻഷുറൻസ് ക്ലിയറൻസ് ഉൾപ്പെടെ യാതൊരു രേഖയും നൽകാതെ വാഹനമോടിക്കുവാൻ നിർബന്ധിക്കുകയായിരുന്നു. തുഛ ശമ്പളത്തിൽനിന്ന് മിക്കവാറും മാസങ്ങളിൽ ട്രാഫിക് പിഴയായി വലിയ തുക തന്നെ അടക്കാൻ ബാബുലാൽ നിർബന്ധിതനായി. രാപകൽ ഭേദമന്യേ ജോലി ചെയ്യുന്ന തനിക്ക് മാസാവസാനം ലഭിക്കുന്ന സംഖ്യ ഒന്നിനും തികയാതെ വന്നതോടെ ജോലി മടുത്തു.
ഒരിക്കൽ സ്‌പോൺസറുടെ ഭർത്താവ് വാഹനം ഓടിച്ച് അപകടം വരുത്തി വെച്ചതോടെയാണ് ബാബുലാലിന് ജോലി അവസാനിപ്പിക്കാതെ നിർവാഹമില്ലാത്ത സാഹചര്യമുണ്ടായത്.
വാഹനത്തിന്റെ ഇസ്തിമാറ തന്റെ പേരിലായതിനാൽ അപകടത്തിന്റെ ഉത്തരാവാദിത്തം ബാബുലാലിന്റെ ചുമലിലായി. ഇൻഷുറൻസ് അടച്ചതിന്റെ രേഖ നൽകാൻ സ്‌പോൺസറുടെ ഭർത്താവ് വിസമ്മതിക്കുക കൂടി ചെയ്തതോടെ കേസ് അവസാനിപ്പിക്കുന്നതിന് വലിയ സാമ്പത്തിക ബാധ്യത വേണ്ടിവന്നു. ഇതിന്റെ പേരിൽ തുഛമായ വേതനത്തിൽ നിന്ന് മാസം തോറും 400 അല്ലെങ്കിൽ 500 റിയാൽ കുറച്ചാണ് ബാബുലാലിന് വീട്ടുകാർ നൽകിയത്. ഇതേ കുറിച്ച് ചോദിച്ചപ്പോൾ ശാരീരിക ഉപദ്രവം വരെ തനിക്ക് ഏൽക്കേണ്ടി വന്നുവെന്ന് ബാബുലാൽ പറയുന്നു.
തുടർന്ന് സാമൂഹ്യ പ്രവർത്തകൻ സക്കീർ ഹുസൈനെ സമീപിച്ച് താൻ അനുഭവിക്കുന്ന പ്രയാസം ബാബുലാൽ വിശദീകരിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെ ലേബർ ഓഫീസിൽ സ്‌പോൺസറുടെ ഭർത്താവിന് എതിരെ പരാതി നൽകുകയും ചെയ്തു. വിവരമറിഞ്ഞ സ്‌പോൺസർ ഉടൻ തന്നെ ബാബുലാലിനെ ഹുറൂബാക്കി. വാഹനത്തിന്റെ ഇസ്തിമാറ തന്റെ പേരിലേക്ക് മാറ്റാൻ വിസമ്മതിക്കുന്നുവെന്ന് കാണിച്ച് സ്‌പോൺസർ പോലീസിലും പരാതി നൽകി. എന്നാൽ രണ്ട് ദിവസത്തിനകം തന്നെ ലേബർ ഓഫീസ് ബാബുലാൽ നൽകിയ കേസ് പരിഗണിച്ചു. ആദ്യ സിറ്റിംഗിൽ തന്നെ ഹാജരായ സ്‌പോൺസറുമായി ലേബർ ഓഫീസ് അധികൃതർ തന്നെ ഒത്തുതീർപ്പ് ചർച്ച നടത്തി. അവസാനം ബാബുലാലിന് ഹുറൂബ് ഒഴിവാക്കി ഫൈനൽ എക്‌സിറ്റ് വിസയും വിമാന ടിക്കറ്റും നൽകാൻ സ്‌പോൺസർ സന്നദ്ധനായി. സ്‌പോൺസർ നൽകിയ ടിക്കറ്റിൽ ബാബുലാൽ മടങ്ങി. നവയുഗം ജീവകാരുണ്യ പ്രവർത്തകനായ മണിക്കുട്ടൻ പെരുമ്പാവൂരും കേസ് നടപടികൾ പൂർത്തിയാക്കാൻ സഹായിച്ചിരുന്നു.