Sorry, you need to enable JavaScript to visit this website.

സൗദിയില്‍ അബോധാവസ്ഥയില്‍ ഒരു വര്‍ഷം; വിദഗ്ധ ചികിത്സക്കായി തൃശൂര്‍ സ്വദേശിയെ നാട്ടിലെത്തിച്ചു

നെടുമ്പാശ്ശേരി- സൗദിയില്‍ വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ച് ഒരു വര്‍ഷത്തിലേറെയായി അബാധാവസ്ഥയില്‍ കഴിഞ്ഞ തൃശൂര്‍ വടക്കാഞ്ചേരി വാഴാനി പേരെപാടം സ്വദേശി മധുപുള്ളിവീട്ടില്‍ രാജേഷിനെ (29) തുടര്‍ചികിത്സക്കായി നാട്ടിലെത്തിച്ചു. വിമാനത്താവളത്തില്‍ നിന്ന് ആംബുലന്‍സില്‍ എറണാകുളം അമൃത മെഡിക്കല്‍ കോളജിലെത്തിച്ച രാജേഷിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വിദഗ്ധ പരിശോധക്ക് ശേഷം തുടര്‍ചികിത്സക്കായി ന്യൂറോ വിഭാഗത്തിലേക്ക് മാറ്റുമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
രാജേഷിന് വിമാന ടിക്കറ്റ് നല്‍കിയ ഇന്ത്യന്‍ എംബസിയോടും സഹായ സഹകരണങ്ങള്‍ നല്‍കിയ സൗദി കെ.എം.സി.സിയോടും രാജേഷിന്റെ കുടുംബം നന്ദി അറിയിച്ചു. കിഴക്കന്‍ പ്രവിശ്യാ കെ.എം.സി.സിയുടെ ശ്രഫമലമായാണ് രാജേഷിനെ നാട്ടിലെത്തിച്ചു.

ദമാമിലെ മെഡിക്കല്‍ സര്‍വീസ് വിഭാഗമായ ആര്‍.പി.എം നഴ്‌സിംഗ് കോഡിനേറ്റര്‍ വി. ബിനീഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. സംജിത്ത് എന്നിവരുടെ സഹായത്തോടെ വെന്റിലേറ്റര്‍ സൗകര്യത്തിലെത്തിച്ച രാജേഷിനെ കെ.എം.സി.സി സൗദി കിഴക്കന്‍ പ്രവിശ്യാ മീഡിയവിംഗ് കണ്‍വീനര്‍ സിറാജ് ആലുവ, തൃശൂര്‍ ജില്ലാകമ്മിറ്റി ചെയര്‍മാന്‍ പി.കെ. അബ്ദുറഹിം, പ്രസിഡന്റ് ഷെഫീര്‍ അച്ചു, മുന്‍ പ്രസിഡന്റ് റാഫി അണ്ടത്തോട്, സെക്രട്ടറി ഫൈസല്‍ കരീം എന്നിവരും രാജേഷിന്റെ പിതാവ് രാജന്‍, മാതാവ് പുഷ്പലത, സഹോദരിമാരായ സൗമ്യ, രമ്യ, സഹോദരി ഭര്‍ത്താക്കന്‍മാരായ സതീഷ്, രാജേഷ്, പേരക്കുട്ടി ആദിലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

2021 ജൂണ്‍ ഒന്നിന് സൗദി-കുവൈത്ത് അതിര്‍ത്തിയിലെ ഹഫര്‍ അല്‍ബാത്തിനില്‍ രാജേഷിന്റെ വാഹനം ഒട്ടകവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജേഷ് അബോധാവസ്ഥയിലായി. സൗദി കിഴക്കന്‍ പ്രവിശ്യയിലെ മൂന്ന് ആശുപത്രികളിലായി ചികിത്സ നല്‍കിയെങ്കിലും പൂര്‍വസ്ഥിതിയിലെത്തിയില്ല. പിന്നീട് രാജേഷിന്റെ കുടുംബം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളെ സമീപിച്ച് നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.
സൗദി കെ.എം.സി.സി കിഴക്കന്‍ പ്രവിശ്യാ കമ്മിറ്റി, അല്‍ഖോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ മുഹമ്മദ്കുട്ടി കോഡൂര്‍, ഇക്ബാല്‍ ആനമങ്ങാട്, മഹ്‌മൂദ് പൂക്കാട്, സിദ്ദീഖ് പാണ്ടികശാല, ഇന്ത്യന്‍ എംബസി അധികാരപ്പെടുത്തിയ ഹുസൈന്‍ ഹംസ നിലമ്പൂര്‍, ഇസ്മാഈല്‍ പുള്ളാട്ട് എന്നിവര്‍ നടത്തിയ ഇടപെടലിലൂടെയാണ് 14 ലക്ഷം രൂപയോളം ചെലവ് ചെയ്ത് രാജേഷിനെ നാട്ടിലെത്തിച്ചത്.

 

 

 

Latest News