എറണാകുളം- ഗോൾവാർക്കറുടെ ബഞ്ച് ഓഫ് തോട്‌സിലെ വാക്കുകൾ സംബന്ധിച്ച് താൻ നടത്തിയ പരാമർശത്തിനെതിരെ ആർ.എസ്.എസ് അയച്ച നോട്ടീസ് അവജ്ഞയോടെ തളളിക്കളയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ആർ.എസ്.എസിന്റേത് വിചിത്രമായ നോട്ടീസാണെന്നും നിയമപരമായി നേരിടുമെന്നും സതീശൻ പറഞ്ഞു. വിചാരധാരയിലെ വരികളും സജി ചെറിയാന്റെ വാക്കുകളും തമ്മിൽ എന്താണ് വ്യത്യാസം. ആരെ പേടിപ്പിക്കാനാണ് നോട്ടീസ്. 24 മണിക്കൂറിനുള്ളിൽ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി തുടങ്ങുമെന്നാണ് ആർ.എസ്.എസ് നൽകിയ നോട്ടീസിലെ മുന്നറിയിപ്പ്. പുസ്തകത്തിൽ ആ ഭാഗം എവിടെയാണെന്നു കാണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സജി ചെറിയാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള വാർത്താ സമ്മേളനത്തിലും തുടർന്നുള്ള പ്രസ്താവനകളിലും സജി ചെറിയാന്റേത് ആർ.എസ്.എസിന്റെ ഭാഷയാണെന്ന് സതീശൻ കുറ്റപ്പെടുത്തിയിരുന്നു.