കാസർകോട് -വെളിച്ചെണ്ണ കൂടുതലും ഇപ്പോൾ മായം കലർന്നാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇതിന് മാറ്റം വരാൻ ഇതുപോലുള്ള ഗ്രാമീണ ഉൽപാദകർ മുന്നിട്ടിറങ്ങിയാൽ സാധിക്കും എന്നാണ് പ്രതീക്ഷയെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ പറഞ്ഞു. പ്രധാനമന്ത്രിയുടെ ദേശീയ തൊഴിൽ ദാന പദ്ധതിയിലുൾപ്പെടുത്തി ജില്ലാ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ അനുവദിച്ച കൈരളി വെളിച്ചെണ്ണ നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനവും ആദ്യ വിൽപനയും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളികേരത്തിൽനിന്ന് എണ്ണയും മറ്റ് നിരവധി ഉൽപന്നങ്ങളും തയ്യാറാക്കാമെങ്കിലും നമ്മൾ വെളിച്ചെണ്ണ മാത്രമേ ഉണ്ടാക്കുന്നുള്ളൂ. ഇതിന് മാറ്റം വരുത്താൻ സർക്കാർ മുന്നിട്ടിറങ്ങും. അതുപോലെ കൊപ്ര സംഭരണവും എത്രയും പെട്ടെന്ന് കേര ഉൽപാദക സംഘങ്ങൾ, സഹകരണ സംഘങ്ങൾ എന്നിവയിലൂടെ കേരഫെഡ് ആരംഭിക്കും. കോക്കനട്ട് മിഷൻ രൂപീകരിച്ചിരിക്കുകയാണ്. മൊത്തം ഉൽപാദനത്തിന്റെ 40 ശതമാനമെങ്കിലും മൂല്യവർദ്ധിത ഉൽപന്നങ്ങളാക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ട് പോകുന്നു. ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ നല്ലയിനം തെങ്ങിൻ തൈ ഉൽപാദിപ്പിക്കാനുള്ള ശ്രമത്തിലാണ്. ടിഷ്യൂ കൾച്ചർ വഴി തെങ്ങിൻ തൈകൾ ഉണ്ടാക്കാനുള്ള വഴിയും പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഗ്രാമീണ മേഖലയിലെ കൃഷിക്കാരിൽ നിന്നും തേങ്ങ സംഭരിച്ച് കൊപ്രയാക്കി രണ്ട് തവണ ശുദ്ധീകരിച്ച് പായ്ക്കറ്റിലാക്കി വിപണനം ചെയ്യുന്ന പദ്ധതിയാണ് കൈരളി വെളിച്ചെണ്ണ യൂണിറ്റ് വിഭാവനം ചെയ്തിട്ടുള്ളത്. കെ.കുഞ്ഞിരാമൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രൻ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.കുമാരൻ, മുളിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതഗോപാലൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ അഡ്വ. എ.പി.ഉഷ, സിൻഡിക്കേറ്റ് ബാങ്ക് മാനേജർ ജസ്റ്റിൻ കെ. എക്‌സ്, ഗ്രാമ പഞ്ചായത്തംഗം കെ.സുരേന്ദ്രൻ, സി ഡി എസ് ചെയർപേഴ്‌സൺ വി പ്രേമാവതി, വ്യവസായ വികസന ജില്ലാ ഓഫിസർ എൻ അശോക്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ വിജേശ്വരി, കാറഡുക്ക കൃഷി അസിസ്റ്റന്റ് ഡയറക്റ്റർ രാജേശ്വരി, വി.നാരായണൻ, ബി.കെ.നാരായണൻ, ടി.ഗോപിനാഥൻ നായർ, വൈ.ജനാർദ്ധനൻ, എം.ജി മണിയാണി, എം അനന്തൻ നമ്പ്യാർ സംസാരിച്ചു. ബി.എം പ്രദീപ് സ്വാഗതവും ശരത് ഇരിയണ്ണി നന്ദിയും പറഞ്ഞു.