Sorry, you need to enable JavaScript to visit this website.

കേരളത്തിലെ എല്ലാ ജില്ലകളിലും വിദേശത്തും ബിസിനസിനുള്ള ജ്വല്ലറിക്കാണ് സ്വപ്‌ന സ്വര്‍ണം കടത്തിയതെന്ന് സരിത

കൊച്ചി- കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ത്യയ്ക്ക് പുറത്ത് വിവിധ രാജ്യങ്ങളിലുമുള്ള ഒരു ജ്വല്ലറി ഗ്രൂപ്പിന് വേണ്ടിയാണ് സ്വപ്‌ന സുരേഷ് സ്വര്‍ണം കടത്തിയതെന്ന ആരോപണവുമായി സരിത എസ്. നായര്‍ രംഗത്ത്. സ്വപ്‌നം ചെറിയ മീന്‍ മാത്രമാണെന്നും അവര്‍ പറഞ്ഞു. 

സ്വപ്ന മറച്ചു വെക്കുന്ന കാര്യം പലതും തനിക്കറിയാമെന്നു പറഞ്ഞ സരിത രഹസ്യമൊഴി നല്‍കിയ ശേഷം അത് പുറത്തു പറയുമെന്ന വിവരവും പങ്കുവെച്ചു. ആര്‍ക്കാണ് സ്വര്‍ണം എത്തിച്ചതെന്ന് സ്വപ്‌ന വ്യക്തമാക്കണമെന്ന ആവശ്യവും സരിത ഉന്നയിച്ചു. 

വിവാദത്തിലേക്ക് മുഖ്യമന്ത്രിയെ കൊണ്ടുവരുന്നത് അനാവശ്യമായാണെന്ന് ജയിലില്‍ വെച്ച് സ്വപ്‌ന പറഞ്ഞിരുന്നു. വിവാദങ്ങള്‍ക്കും ഗൂഢാലോചനകള്‍ക്കും പിന്നില്‍ പി.സി ജോര്‍ജ്ജും ക്രൈം നന്ദകുമാറും എച്ച്. ആര്‍. ഡി. എസ് സെക്രട്ടറി അജി കൃഷ്ണനുമാണെന്ന ആരോപണവും സരിത എസ്. നായര്‍ ഉയര്‍ത്തി. രഹസ്യമൊഴിയില്‍ തന്നെകുറിച്ച് പറഞ്ഞ കാര്യങ്ങള്‍ അറിയാനുള്ള അവകാശം ഉണ്ടെന്നും ഇതിലേക്ക് തന്നെ  വലിച്ചിഴച്ചത് പി.സി ജോര്‍ജാണെന്നും സരിത പറഞ്ഞു. സ്വപ്ന സുരേഷ് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത എസ്. നായര്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. സ്വപ്നയുടെ മൊഴിയില്‍ തന്നെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അക്കാര്യങ്ങളിലെ വിശദ വിവരങ്ങള്‍ അറിയാന്‍ തനിക്ക് അവകാശമുണ്ടെന്നും കാണിച്ചാണ് സരിത ഹര്‍ജി നല്‍കിയത്.

നിലവില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള തെളിവുകള്‍ സ്വപ്നാ സുരേഷിന്റെ കെയ്യിലില്ല. ഇതിനെല്ലാം പിന്നില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും സരിത എസ്. നായര്‍ കുറ്റപ്പെടുത്തി.

Latest News