Sorry, you need to enable JavaScript to visit this website.

സ്വപ്നയെ കാണുന്നതിന് മുമ്പ് ഷാജ് കിരണ്‍  നാല് മണിക്കൂര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനൊപ്പം

കൊച്ചി-  നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ സന്ദര്‍ശിക്കാന്‍ പാലക്കാട് എത്തും മുന്‍പു വിവാദ ബ്രോക്കര്‍ ഷാജ് കിരണ്‍ 4 മണിക്കൂര്‍ സമയം ഉന്നത പോലീസ് ഉദ്യോഗസ്ഥനൊപ്പം കൊച്ചിയില്‍ ചെലവഴിച്ചതായി രഹസ്യവിവരം. കേരളാ പോലീസ് സ്‌പെഷല്‍ ബ്രാഞ്ച് തന്നെ ഇക്കാര്യം മേലധികാരികള്‍ക്കു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മജിസ്‌ട്രേട്ട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞ സ്വപ്ന സുരേഷിനെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച ഷാജ് കിരണിന്റെ മനോഭാവം വളരെ പെട്ടന്നു മാറിയതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിനു ശേഷം അദ്ദേഹത്തിന്റെ ദൂതനായാണു ഷാജ് പാലക്കാട് എത്തിയതെന്നാണു നിഗമനം.
ഷാജിന്റെ സംഭാഷണം റെക്കോര്‍ഡ് ചെയ്തു സ്വപ്ന പുറത്തുവിട്ടതോടെ സംസ്ഥാനം വിടാന്‍ ഷാജിനോടു നിര്‍ദേശിച്ചതും ഇതേ പോലീസ് ഉദ്യോഗസ്ഥനാണ്. സ്വര്‍ണക്കടത്തു കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം സ്വപ്ന സുരേഷുമായി ഫോണില്‍ ഏറ്റവും അധികം ബന്ധപ്പെട്ട വ്യക്തിയാണു ഷാജ്. ഇതിന്റെ രേഖകള്‍ കാണിച്ച ശേഷം പോലീസിന്റെ ദൂതനായില്ലെങ്കില്‍ കേസില്‍ പ്രതിയാക്കുമെന്നു പോലീസ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയതായി ഷാജ് അടുത്ത സുഹൃത്തുക്കളെ അറിയിച്ചു. സംഭവം വിവാദമായതോടെ പോലീസ് ഉദ്യോഗസ്ഥന്‍ കയ്യൊഴിഞ്ഞതായി അഭിഭാഷകനെ അറിയിച്ച ഷാജ് നിയമസഹായം തേടിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ സ്ഥിരീകരിക്കാന്‍ ഷാജ് വിസമ്മതിച്ചു.
പോലീസ് ഉദ്യോഗസ്ഥനുമായി ഷാജ് കൊച്ചിയില്‍ കണ്ടുമുട്ടിയതിനും രഹസ്യമൊഴി മാറ്റി പറയാന്‍ സ്വപ്നയെ പ്രേരിപ്പിക്കാന്‍ നിര്‍ദേശം ലഭിച്ചതിനുമുള്ള ഏക ദൃക്‌സാക്ഷി ഷാജിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശി ഇബ്രാഹിമാണ്. പോലീസ് ഉദ്യോഗസ്ഥന്റ നിര്‍ദേശപ്രകാരം സ്വപ്ന സുരേഷിനെ സ്വാധീനക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഷാജ് വെളിപ്പെടുത്തിയ വിവരങ്ങളാണ് എഡിജിപി എം.ആര്‍.അജിത് കുമാറിനും ഷാജിനും കെണിയായിരിക്കുന്നത്. കൊച്ചിയില്‍ ഷാജിനെ നേരില്‍ കണ്ട പൊലീസ് ഉദ്യോഗസ്ഥന്റെ പേര് ഇതുവരെ പുറത്തുവന്നിട്ടില്ല. .
 

Latest News