നെടുമ്പാശ്ശേരി- എത്ര കഷ്ടപെട്ടാലും കുട്ടികളെ നല്ല രീതിയില്‍ പഠിപ്പിക്കുക വലിയ വിദ്യാഭ്യാസം നല്കി നല്ല നിലയില്‍ എത്തിക്കുക എന്ന ആഗ്രഹമാണ് എന്നും മാതാപിതാക്കളുടെ മനസ്സിലുള്ളത്. അതിനായി തങ്ങളുടെ ബുദ്ധിമുട്ടുകള്‍ അറിക്കാതെ മക്കളെ വളര്‍ത്തുന്നതിന് എന്തും നേരിടാന്‍ അവര്‍ ഒരുക്കവുമാണ്. കോവിഡ് പ്രതിസന്ധികള്‍ പിന്നിട്ട് സ്‌ക്കൂള്‍ തുറക്കുന്നതോടെ
മക്കളുടെ വിദ്യാഭ്യാസ ചെലവ് രക്ഷിതാക്കളെ സംബന്ധിച്ച് വലിയ വിഷമമായി മാറുന്ന കാഴ്ചയാണ് കാണുവാന്‍ സാധിക്കുന്നത്. കോവിഡ് മാറിയതോടെ വന്ന വരുമാന കുറവും സാധനങ്ങളുടെ വില കയറ്റവുമാണ് ഇപ്പോള്‍ മാതാപിതാക്കളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത് . സ്‌കൂളികളിലെ ഫീസ്,
പഠനോപകരണ വിപണിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന വിലവിവരപട്ടിക എല്ലാ മാതാപിതാക്കളും ആശങ്കയോടെ നോക്കി കാണുന്നത്. നോട്ട് ബുക്ക് മുതല്‍ യൂണിഫോം വരെയുള്ള മുഴുവന്‍ സാധനങ്ങള്‍ക്കും 30% മുതല്‍
മേലോട്ട് വിലവര്‍ധിച്ച കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ പ്രാവശ്യം 300 രൂപ കൊടുത്തിരുന്ന സാധാരണ ബാഗിന് വില 450 രൂപയില്‍ കൂടുതലായി കൊടുക്കണം. അതു ബ്രാന്‍ഡഡ് ആയാലോ വില അതിലും ഉയരും ചിലപ്പോള്‍ 900 വരെയെത്താം. ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് ആയാല്‍ അതിലും കൂടും. കുട്ടികളുടെ ഷൂസിന് 300 രൂപ ഉണ്ടായിരുന്നത് 400 രൂപയായി വര്‍ദ്ധിച്ചു.. ചെരിപ്പുകള്‍ക്കും വില വര്‍ദ്ധിച്ചു.
നാല് ശതമാനം നികുതി ഉണ്ടായിരുന്നത് 12 ശതമാനം ഉയര്‍ത്തിയതാണ് ബാഗിനും ചെരിപ്പിനും വില കയറാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇതിന്റെയെല്ലാം വില പ്രിന്റ് ചെയ്തതാണ് വരുന്നത്. കുട വിപണിയിലും വിലക്കയറ്റം കാര്യമായി ത്തന്നെ ബാധിച്ചു നാനൂറോളം രൂപയാണ് കളര്‍ കുടകള്‍ക്ക്. സാധാരണ കുടകള്‍ക്ക് ഇതില്‍ നിന്ന് പത്ത് രൂപ മാത്രമാണ് കുറവ് . കുട്ടികളെ ആകര്‍ഷിക്കുന്ന കുഞ്ഞ് കുടകള്‍ മുതല്‍ ചിത്രങ്ങളും കളിയുപകരണങ്ങളും വരെ പിടിപ്പിച്ച് കുടകള്‍ക്ക് മുന്‍വര്‍ഷത്തെ വിലയില്‍ നിന്ന് കൂടി 400 രൂപ വരെയായി . മഴ കോട്ടിന് കഴിഞ്ഞവര്‍ഷം 300 രൂപയ്ക്ക് കിട്ടിയിരുന്നത് ഇപ്പോള്‍ വില 400 രൂപ വരും. ബ്രാന്‍ഡഡ് മഴക്കോട്ട് കള്‍ക്ക് 750 രൂപയോളം വരും. കുട്ടികള്‍ ഉപയോഗിക്കുന്ന വിവിധതരം നിറങ്ങളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും നിറഞ്ഞ മഴക്കോട്ടുകള്‍ കഴിഞ്ഞ വര്‍ഷം 300 രൂപ ഉണ്ടായിരുന്നത് ഇപ്പോള്‍ വില 450 രൂപയായി.
നോട്ട് ബുക്കുകള്‍ക്കും വില ക്രമാതീതമായി വര്‍ധിച്ചു. 15 രൂപ ഉണ്ടായിരുന്നത് 20രൂപയും 25 രൂപയും കോളേജ് ബുക്കിന് 34 ,രൂപ 40ആയി. എ ഫോര്‍ പേപ്പറിന് 250 രൂപയില്‍ 300രൂപ വരെ ഉയര്‍ന്നു. ബോക്‌സിന് 52 രൂപ തുടങ്ങി 95 രൂപ വരെയായി. നോട്ടുബുക്കുകള്‍ പൊതിയുന്ന പേപ്പറിനെ 40ല്‍ നിന്ന് 50 രൂപ ആയി വില ഉയര്‍ന്നു..
യൂണിഫോം മേഖലയിലാണ് ആര്‍ക്കും വില കയറ്റത്തെ കുറിച്ച് ഒന്നും മനസ്സിലാവാത്തത്. ഏകദേശം 2000 രൂപയ്ക്ക് മുകളില്‍ വരും. പല സ്‌കൂളുകളും യൂണിഫോം വ്യാപാര സ്ഥാപനങ്ങളും ആയി കരാറുണ്ടാക്കിയ കാരണം അവരുടെ സ്ഥാപനത്തില്‍ നിന്നും മാത്രമേ ആ സ്‌കൂളിലേക്ക് ആവശ്യമായ യൂണിഫോം ലഭിക്കുകയുള്ളു. അതുകൊണ്ടു തന്നെ മറ്റു കടകളില്‍ നിന്നും യൂണിഫോം വാങ്ങാനാവില്ല. സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഒന്നും വിപണിയെ ആശ്രയിക്കാനാവില്ല. എല്ലാം സ്‌കൂളുകളുടെ നിര്‍ദ്ദേശാനുസരണം വാങ്ങണം. പുസ്തകം വാങ്ങുന്നതിന് 5000 രൂപയോളം ചിലവ് വരും ,പിന്നെ യൂണിഫോമിന്റെ പൈസ വേറെ അത് ചിലപ്പോള്‍ 2000 മുതല്‍ 4000 വരെ ആകാം. സ്‌കൂള്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതിനും മാസം ഫീസ് വേറെ കൊടുക്കണം വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് മക്കളെ സ്‌കൂളില്‍ അയക്കാന്‍ എന്താണ് മാര്‍ഗം എന്നാലോചിച്ച് ഊണും ഉറക്കവും നഷ്ടപ്പെടുകയാണ്. ഒന്നു രണ്ടും മൂന്നും കുട്ടികള്‍ വീതം പഠിക്കുന്ന വീടുകളിലെ മാതാപിതാക്കളുടെ സാമ്പത്തിക ശാസ്ത്രം സ്‌കൂള്‍ തുറക്കുന്നത് മുതല്‍ താളതെറ്റും .കോവിഡ് പ്രതിസന്ധിയില്‍ വരുമാനം കുറഞ്ഞതും ചെലവ് വളരെയധികം വര്‍ദ്ധിച്ചതും പല കുടുംബങ്ങളെയും ശരിയ്ക്കും ബാധിച്ചിട്ടുണ്ട് .