തിരുവനന്തപുരം- സംസ്ഥാന സർക്കാറിന്റെ കേരള ബാങ്ക് എന്ന സ്വപ്നം പൊലിയുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബാങ്ക് യാഥാർഥ്യമാവില്ലെന്ന് ഉറപ്പായി. ബാങ്കിന് അംഗീകാരം കൊടുക്കാൻ നബാർഡ് തയ്യാറാകില്ല. സഹകരണ മേഖലയിലെ കിട്ടാക്കടം ഉയർന്നു നിൽക്കുന്നതിനാലാണ് നബാർഡിന്റെ അനുമതി ലഭിക്കാത്തത്.
പതിനാല് ജില്ലാ ബാങ്കുകളെയും സംസ്ഥാന സഹകരണ ബാങ്കിനെയും ലയിപ്പിച്ച് കേരളാ ബാങ്ക് രൂപീകരിക്കാനായിരുന്നു സർക്കാരിന്റെ നീക്കം. ഇതിന് റിസർവ്വ് ബാങ്കിന്റെ അനുമതി ഉടൻ ലഭിക്കുമെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് ബാങ്ക് രൂപീകരിക്കണമെങ്കിൽ ആദ്യം തീരുമാനമെടുക്കേണ്ടത് നബാർഡ് ആണ്. ഇതിനായി സഹകരണ ബാങ്കുകൾ അപേക്ഷ നൽകണം. കേരളാ ബാങ്ക് രൂപീകരണത്തിനായി സഹകരണ ബാങ്കുകളൊന്നും അപേക്ഷ നൽകിയിട്ടില്ല. പകരം സർക്കാർ റിസർവ്വ് ബാങ്കിനോട് അഭിപ്രായം തേടുകയായിരുന്നു. ഇത് അംഗീകാരത്തിനുള്ള അപേക്ഷയെന്ന രീതിയിലാണ് പ്രചരിപ്പിച്ചത്. റിസർവ്വ് ബാങ്ക് അപേക്ഷ നേരിട്ട് നബാർഡിന് കൈമാറി. നബാർഡിന്റെ പരിശോധനയിൽ ബാങ്കിന് അംഗീകാരം നൽകാനാകില്ലെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ബാങ്ക് രൂപീകരണം സാധ്യമല്ലെന്ന നിലപാടിലേക്ക് നബാർഡ് എത്തിയത്.
കേരളാ ബാങ്ക് രൂപീകരിക്കാൻ സാധിച്ചില്ലെന്ന് വ്യക്തമായതോടെ സഹകരണ ബാങ്കുകളെ ലയിപ്പിച്ച് ഒറ്റ സംവിധാനമാക്കുന്നതിന് കീഴിൽ കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിന് നബാർഡിന്റെയോ റിസർവ്വ് ബാങ്കിന്റെയോ അനുവാദം ആവശ്യമില്ല.
കിട്ടാക്കടത്തിന്റെ കണക്കാണ് നബാർഡ് ചൂണ്ടിക്കാണിക്കുന്ന തടസ്സം. സഹകരണ മേഖലയിൽ 980 ബാങ്കുകളിലായി 7660 കോടി രൂപയുടെ കിട്ടാക്കടമാണുള്ളത്. വായ്പ കൊടുത്തതിന്റെ 18.25 ഉം തിരിച്ചടയ്ക്കുന്നില്ല. ഇതു തന്നെയാണ് കേരള ബാങ്കിന് നബാർഡ് പച്ചക്കൊടി കാണിക്കാൻ തയ്യാറാകാത്തതിന്റെ പ്രധാന കാരണവും. സഹകരണ മേഖലയിൽ 64,134 കോടിയുടെ നിക്ഷേപവും 42,018 കോടിയുടെ വായ്പയുമാണ് ഉള്ളത്. ഇതിന്റെ 18.25 ശതമാനം തിരിച്ചടയ്ക്കുന്നില്ലെന്നാണ് ഔദ്യോഗിക കണക്ക്. ഈ കണക്ക് വെച്ചു തന്നെ നിലവിലുള്ള സഹകരണ ബാങ്കുകളെ ചേർത്ത് പുതിയൊരു ബാങ്ക് രൂപീകരിക്കാൻ നബാർഡിന്റെ സമ്മതമുണ്ടാവില്ല.
വായ്പാ മേഖലയിലും പരമ്പാരാഗത വ്യവസായ മേഖലയിലും അടിസ്ഥാന സൗകര്യ വികസന മേഖലയിലും പുത്തനുണവർവ് കിട്ടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കേരള ബാങ്ക് സർക്കാർ പ്രഖ്യാപിച്ചത്. എന്നാൽ ഇതിനായി വേണ്ടത്ര തയ്യാറെടുപ്പോ കാഴ്ചപ്പാടോ ഇല്ലാതെയായിരുന്നു എന്നാണ് മനസ്സിലാവുന്നത്. നിലവിലുള്ള ബാങ്കുകൾ ലയിക്കണമെങ്കിൽ ജില്ലാ ബാങ്കുകളുടെ ജനറൽ ബോഡി വിളിച്ച് ചേർത്ത് പ്രമേയം പാസാക്കണം. മറ്റ് ബാങ്കുകൾക്കുള്ള സൗകര്യങ്ങളൊന്നും ഇപ്പോഴും ജില്ലാ സഹകരണ ബാങ്കുകൾക്കില്ല. എ.ടി.എം, മിനി എ.ടി.എം, ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ തുടങ്ങിയവയൊക്കെ ഉണ്ടെങ്കിൽ മാത്രമേ ബാങ്കെന്ന പദവി നൽകാനാകൂ. ഇതൊന്നും ചെയ്യാതെയാണ് സർക്കാർ ബാങ്ക് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് റിസർവ്വ് ബാങ്കിന് കത്തെഴുതിയത്. റിസർവ്വ് ബാങ്ക് അത് നബാർഡിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. പുതിയ ബാങ്ക് എന്നതിനു പകരം സഹകരണ മേഖലയിലെ ബാങ്കുകളെയെല്ലാം ലയിപ്പിച്ച് ഒരു സംവിധാനത്തിന്റെ കീഴിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.