കൊച്ചി- മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകര പ്രസാദ് (81) അന്തരിച്ചു. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യ വൈസ് പ്രസിഡന്റുമാണ്. വി.എസ്. അച്യുതാനന്ദന്റെയും ഒന്നാം പിണറായി സര്‍ക്കാരിന്റെയും കാലത്ത് അഡ്വക്കേറ്റ് ജനറലായിരുന്നു. സര്‍വീസ് ഭരണഘടന കേസുകളില്‍ വിദഗ്ധനായിരുന്നു. അച്ഛന്റെ സഹോദരിയുടെ മകളായിരുന്ന എസ്. ചന്ദ്രികയാണ് ഭാര്യ. ചെറുപ്പം തൊട്ടുള്ള കൂട്ട് ജീവിതയാത്രയിലും തുടരുകയായിരുന്നു. മകള്‍: ഡോ.സിനി രമേശ് (ഗൈനക്കോളജിസ്റ്റ്, അമൃത ആശുപത്രി), എ. ദീപക് (എന്‍ജിനീയര്‍ ദുബായ്) മരുമക്കള്‍: അഡ്വ.എസ്. രമേശ് (ഹൈക്കോടതി) നിലീന.
ചളിക്കവട്ടത്താണിപ്പോള്‍ താമസം. ചിറയിന്‍കീഴ് ചാവര്‍കോട് റിട്ട രജിസ്ട്രാര്‍ ആയിരുന്ന എം. പദ്മനാഭന്റെയും എം. കൗസല്യയുടെയും മൂത്ത മകനായി 1940 ജൂലായ് 24നാണ് ജനനം. സ്‌കൂള്‍ പഠനം പാളയംകുന്ന്സ്‌കൂളിലും നാവായിക്കുളം സര്‍ക്കാര്‍ ഹൈസ്‌കൂളിലും. കൊല്ലം എസ്.എന്‍. കോളേജില്‍ നിന്ന് ഗണിതശാസത്രത്തില്‍ ബിരുദം. 1964ല്‍ തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ബി.എല്‍.
ഒരു വര്‍ഷക്കാലം സി.പി. പരമേശ്വരന്‍ പിള്ളയുടെയും സി.വി. പദ്മരാജന്റെയും കീഴല്‍ കൊല്ലത്ത് പ്രാക്ടീസ്. 1965ല്‍ പ്രമുഖ അഭിഭാഷകനായ പി. സുബ്രഹ്മണ്യം പോറ്റിയുടെ കീഴില്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് തുടങ്ങി. 1969ല്‍ സുബ്രഹ്മണ്യം പോറ്റി ഹൈക്കോടതിയില്‍ ജഡ്ജിയാകുന്നതുവരെ അദ്ദേഹത്തിന്റെ കീഴില്‍ തുടര്‍ന്നു. പിന്നെ സ്വതന്ത്രമായി പ്രാക്ടീസ് ആരംഭിച്ചു.
പിന്നീട് അഡ്വക്കറ്റ് ജനറല്‍ കെ. സുധാകരനൊപ്പമായി പ്രവര്‍ത്തനം. ഇതിനിടയിലാണ് സീനിയര്‍ അഭിഭാഷക പട്ടം ലഭിച്ചത്.
സര്‍വീസ് നിയമത്തില്‍ വലിയ ജ്ഞാനമുള്ള സുധാകര പ്രസാദ് ക്രിമിനല്‍, ഭരണഘടന, സിവില്‍ നിയമങ്ങളിലും കഴിവു തെളിയിച്ച പരിചയ സമ്പന്നനാണ്. വി.എസ്. സര്‍ക്കാരിന്റെ കാലത്ത് എ.ജി.യായിരിക്കേയാണ് ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കേണ്ടതില്ലെന്ന നിയമോപദേശം സുധാകര പ്രസാദ് സര്‍ക്കാറിന് നല്‍കിയത്.
എന്നാല്‍, ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനം ഗവര്‍ണര്‍ തള്ളി. തുടര്‍ന്നാണ് സി.ബി.ഐ ക്ക് പ്രോസിക്യൂഷന്‍ അനുമതി ലഭിക്കുകയും കുറ്റപത്രം നല്‍കുകയും ചെയ്തത്.താന്‍ അന്ന് നല്‍കിയ നിയമോപദേശമാണ് ശരിയെന്ന് പിന്നീട് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധിയിലൂടെ തെളിഞ്ഞതായി എ.ജി നിയമനം ലഭിച്ച ശേഷം അദ്ദേഹം പറഞ്ഞിരുന്നു.
സ്മാര്‍ട് സിറ്റി, എച്ച്.എം.ടി, ഗോള്‍ഫ് ക്ലബ്ബ് ഏറ്റടെുക്കല്‍, എസ്.എന്‍.സി ലാവ്‌ലിന്‍ തുടങ്ങിയ കേസുകളില്‍ സര്‍ക്കാറിനുവേണ്ടി ശ്രദ്ധേയമായ നിലപാടുകളാണ് എ.ജിയായിരിക്കെ സ്വകീരിച്ചത്.