ദുബായ്- നിയമവിരുദ്ധമായി ഇ സിഗരറ്റുകൾ വിൽപന നടത്തിയ ഏഴ് ഔട്ട്‌ലെറ്റുകൾക്ക് ദുബായ് നഗരസഭ പിഴ ചുമത്തി. ബർദുബൈ, അൽ ഹുദൈബ, അൽ മുറാർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനകളിൽ 11 ഔട്ട്‌ലെറ്റുകളിൽനിന്ന് 30 ഇസിഗരറ്റുകൾ പിടിച്ചെടുത്തതായും ദുബായ് നഗരസഭാ പൊതുജനാരോഗ്യ സുരക്ഷാ വിഭാഗം ഡയറക്ടർ രിദ സൽമാൻ അറിയിച്ചു. പരിശോധനാ കാമ്പയിനിൽ 100 കിലോയോളം പുകയിലയും പിടിച്ചെടുത്തിട്ടുണ്ട്. ഉറവിടം വ്യക്തമാകാത്ത പുകയിലയാണ് കണ്ടുകെട്ടിയത്. കൃത്രിമമായി നിർമിച്ച 200 പാക്കറ്റ് പുകയിലയും വിപണിയിൽ കണ്ടെത്തിയിട്ടുണ്ട്. പാക്കറ്റുകളിൽ യാതൊരുവിധ വിവരങ്ങളുമില്ലാത്തവയായിരുന്നു ഇവ. ഇവയുടെ ഉപയോഗം ആരോഗ്യത്തെ സാരമായി ബാധിക്കുന്നവയും വിഷലിപ്തവുമാണെന്ന് അധികൃതർ വ്യക്തമാക്കി.
2009/15 ഫെഡറൽ നിയമപ്രകാരം ഇസിഗരറ്റകളുടെ വിൽപന നിരോധിച്ചതാണെന്ന് രിദ സൽമാൻ വ്യക്തമാക്കി. ജനങ്ങളുടെ ആരോഗ്യത്തിന് അപകടകടമാണെന്ന് തിരിച്ചറിഞ്ഞ് 2009 മുതൽ നഗരസഭാ അധികൃതർ ഇതിനെതിരെ നിയമനടപടി സ്വീകരിക്കുന്നുണ്ട്. പുകവലി കേന്ദ്രങ്ങൾ അധികൃതർ നിരീക്ഷിക്കുന്നുണ്ടെന്നും ഇസിഗരറ്റ് പോലോത്ത അനധികൃത വസ്തുക്കൾ പിടിച്ചെടുത്താൽ തക്കതായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.