Sorry, you need to enable JavaScript to visit this website.

എന്തുവില കൊടുത്തും നടപ്പാക്കുമെന്ന് പറയുന്നത് ഭീകരം; കെ റെയില്‍ സംവാദത്തില്‍ ആര്‍.വി.ജി. മേനോന്‍

തിരുവനന്തപുരം-ജപ്പാന്‍ കടം തരുന്നത് നമ്മള്‍ നന്നാകാന്‍ വേണ്ടിയല്ലെന്നും അവരുടെ സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണെന്നും കെ റെയില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ആര്‍.വി.ജി മോനോന്‍.  ഞങ്ങള്‍ തീരുമാനിച്ചതാണെന്നും വികസനമാണെന്നും ഇതിനെ എതിര്‍ക്കുന്നവരെല്ലാം മോശക്കാരാണെന്നും പറയുന്നത് സമ്മതിച്ചുകൊടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കെ റെയില്‍ സംഘടിപ്പിച്ച സില്‍വര്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തുവിലകൊടുത്തും നടപ്പാക്കുമെന്ന് പറയുന്നത് ഭീകരമായ പ്രസ്താവനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സില്‍വര്‍ ലൈന്‍ അല്ല പ്രശ്‌നം, ഗതാഗത വികസനമാണ്. ഗതാഗത വികസനത്തില്‍ തീര്‍ച്ചയായും റെയില്‍വെയ്ക്ക് പങ്കുണ്ട്. പാത ഇരട്ടിപ്പിക്കല്‍ വൈകുന്നത് പ്രശ്‌നമാണ്. ചിങ്ങവനം മുതല്‍ ഏറ്റുമാനൂര്‍ വരെയുള്ള പാത മുടങ്ങിക്കിടന്നിട്ട് മുപ്പത് വര്‍ഷമായി. നാട്ടുകാര്‍ എതിര്‍ത്തിട്ടൊന്നുമല്ല താമസിച്ചത്.
അതിനുള്ള ശേഷിയും ഇച്ഛാശക്തിയും രാഷ്ട്രീയ നേതൃത്വത്തിനില്ല. ഇപ്പോള്‍ അത് പരിഹരിച്ച് മുന്നോട്ടുപോകുന്നു. ആലപ്പുഴ റൂട്ടില്‍ അമ്പലപ്പുഴ മുതല്‍ അനക്കമില്ല. ആര് എതിര്‍ത്തിട്ടാണ്. നാട്ടുകാരെ കുറ്റം പറയുകയാണ്.
5.55ന് ജനശതാബ്ദിയില്‍ തിരുവനന്തപുരത്ത് നിന്ന് കയറിയാല്‍ 9.15ന് എറണാകുളത്തെത്താം. അത് ഒട്ടും മോശമല്ല. ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായാല്‍ എളുപ്പത്തില്‍ എത്തും. ജനസാമാന്യത്തിന് പ്രയോജനപ്പെടുന്ന വികസനമാണ് വേണ്ടത്.
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പല പ്രശ്‌നങ്ങളുമുണ്ട്. സ്റ്റാന്റേഡ് ഗേജിലാണ് എന്നത് പ്രശ്‌നമാണ്. ബ്രോഡ്‌ഗേജില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് പോലുള്ള സെമി ഹൈസ്പീഡ് ട്രെയിനുകള്‍ ഓടിക്കുന്നുണ്ട്. 160 കിലോമീറ്റര്‍ സ്പീഡിലേ പോകൂ എന്ന് മോശമായിട്ട് പറയുന്നു. ഒളിമ്പിക്‌സ് റെയിസിന് പോവുകയല്ല. 200 കിലോമീറ്റര്‍ ആയാലെ പറ്റുള്ളു എന്നൊക്കെ പറയുന്നത് ആരെ പറ്റിക്കാനാണ്.
ഇന്ത്യയിലുണ്ടാക്കുന്ന ബ്രോഡ്‌ഗേജിലുള്ള വേഗത കൂടിയ ട്രെയിനുകള്‍ എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ. സില്‍വര്‍ ലൈന്‍ സ്റ്റാന്റേഡ് ഗേജ് മതിയെന്ന് ഏത് പ്രക്രിയയിലൂടെയാണ് തീരുമാനിച്ചത്. അത് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കില്ലേയെന്നും അദ്ദേഹം ചോദിച്ചു.

 

 

Latest News