Sorry, you need to enable JavaScript to visit this website.

കളളപ്പട്ടയത്തിലെ റിസോര്‍ട്ട്് പാട്ടത്തിന് നല്‍കി; നടന്‍ ബാബുരാജിനെതിരെ കേസ്

ഇടുക്കി- മൂന്നാറില്‍ റവന്യൂ നടപടി നേരിടുന്ന റിസോര്‍ട്ട് 40 ലക്ഷത്തിന് പാട്ടത്തിന് നല്‍കി നടന്‍ ബാബുരാജ് കബളിപ്പിച്ചതായുള്ള വ്യവസായിയുടെ പരാതിയില്‍ അടിമാലി പോലീസ് കേസെടുത്തു. കോതമംഗലം ഊന്നുകല്‍ സ്വദേശി എസ്.അരുണ്‍ കുമാറിന്റെ പരാതിയില്‍ കോടതി നിര്‍ദേശപ്രകാരം വഞ്ചനാ കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മൂന്നാര്‍ കമ്പിലൈനില്‍ നടന്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പരാതി. 2020ല്‍ ലോക്ക്ഡൗണിന് തൊട്ടുമുമ്പായാണ് ഈ റിസോര്‍ട്ട് തലക്കോട് സ്വദേശി അരുണിന് ബാബുരാജ് പാട്ടത്തിന് നല്‍കിയത്. 40 ലക്ഷം രൂപ കരുതല്‍ ധനമായി വാങ്ങിക്കുകയും ചെയ്തു. എന്നാല്‍ കോവിഡ് പ്രതിസന്ധി കാരണം ഒറ്റ ദിവസം പോലും റിസോര്‍ട്ട് തുറന്ന് പ്രവര്‍ത്തിക്കാനായില്ല. പിന്നീട് കഴിഞ്ഞ വര്‍ഷം തുറക്കാനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്.
 കുപ്രസിദ്ധമായ 1993ലെ വ്യന്ദാവന്‍ വ്യാജ പട്ടയ വസ്തുവിലായിരുന്നു ബാബുരാജിന്റെ റിസോര്‍ട്ട്. പള്ളിവാസല്‍ പഞ്ചായത്ത് 2018ലും 2020ലും കുടിയൊഴിപ്പിക്കല്‍ നോട്ടീസും നല്‍കിയിരുന്നതായി പിന്നീടാണ് അരുണ്‍ കുമാര്‍ അറിയുന്നത്.തട്ടിപ്പ് മനസിലാക്കിയതോടെ റിസോര്‍ട്ട് നടത്തിപ്പ് കരാര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടനെ സമീപിച്ചെങ്കിലും പ്രതികരിക്കുകയുണ്ടായില്ല. പണം തിരികെ ചോദിച്ചതോടെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.
ബാബുരാജിന്റെ സ്വാധീനത്താല്‍ ആദ്യം കേസെടുക്കാതിരുന്ന പോലീസ് പിന്നീട് കോടതി ഉത്തരവുമായി വന്നപ്പോഴാണ് നടപടിയെടുത്തത്. എന്നാല്‍ അറസ്റ്റ് ഉണ്ടായിട്ടില്ല. രണ്ട് തവണ ഹാജരാകാന്‍ ആവശ്യപ്പെട്ടപ്പോഴും നടന്‍ വന്നില്ലെന്നാണ് അടിമാലി പോലീസിന്റെ വിശദീകരണം. അതേസമയം മൂന്ന് ലക്ഷം രൂപ വച്ചുള്ള 11 മാസത്തെ വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കുമ്പോള്‍ പണം തിരിച്ചുകൊടുക്കേണ്ടതില്ലെന്നും എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നുമാണ് അഭിഭാഷകന്‍ കൂടിയായ ബാബുരാജിന്റെ വിശദീകരണം.

 

 

Latest News