ന്യൂദൽഹി- വിധികൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ ജഡ്ജിമാരെ സർക്കാർ അപകീർത്തിപ്പെടുത്തുന്ന പുതിയ പ്രവണത ദൗർഭാഗ്യകരമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നാരോപിച്ച് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കിയ ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് ഛത്തീസ്ഗഡ് സർക്കാരും ആക്ടിവിസ്റ്റും നൽകിയ രണ്ട് വ്യത്യസ്ത അപ്പീലുകൾ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
കേസിൽ ജുഡീഷ്യറിക്കെതിരെ ഉന്നയിക്കപ്പെട്ട ചില ആരോപണങ്ങളിൽ ജസ്റ്റിസുമാരായ കൃഷ്ണ മുരാരിയും ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ച് ഉത്കണ്ഠ രേഖപ്പെടുത്തി. 'നിങ്ങൾ എന്ത് പോരാട്ടം നടത്തിയാലും കുഴപ്പമില്ല. എന്നാൽ കോടതികളെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കരുത്. ഈ കോടതിയിലും ഇത്തരത്തിലുള്ള പുതിയ പ്രവണത കാണുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. നേരത്തെ സ്വകാര്യ കക്ഷികൾ മാത്രമായിരുന്നു ജഡ്ജിമാർക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നത്. ഇപ്പോൾ സർക്കാറും ഇത് ചെയ്യുന്നു. നിർഭാഗ്യകരമായ പ്രവണതയാണിതെന്നും ഛത്തീസ്ഗഡ് സർക്കാറിന്റെ അഭിഭാഷകനോട് കോടതി ഉണർത്തി.