Sorry, you need to enable JavaScript to visit this website.

യാചനക്ക് മറയിടാന്‍ അടവുകള്‍, വിടാതെ പോലീസ്, ടിഷ്യൂ വില്‍പനക്കാരനും അറസ്റ്റില്‍

റിയാദ്- സൗദിയില്‍ യാചനക്കെതിരായ നടപടികള്‍ ശക്തമാക്കിയിരിക്കെ അടവുകളുമായി ഭിക്ഷാടകര്‍. എന്നാല്‍ യാചകരെ പിടികൂടാനുള്ള ചുമതല കൂടി ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത്തരം അടവുകാരേയും കണ്ടെത്തി അറസ്റ്റ് ചെയ്യുകയാണ്. തലസ്ഥാനമായ റിയാദില്‍ ടിഷ്യൂ വില്‍പനയുടെ മറവില്‍ യാചന നടത്തിയ സംഭവം അധികൃതര്‍ പിടികൂടി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന യാചന വിചാരിക്കുന്നതിലും കൂടുതല്‍ അപകടകരമാണെന്ന് മുന്നറിയിപ്പ് നല്‍കിയാണ് നടപടികള്‍ ശക്തമാക്കിയിരിക്കുന്നത്. വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനങ്ങളില്‍ വന്‍തുകകള്‍ സഹിതമാണ് യാചകര്‍ പിടിയിലാകുന്നത്.
ഒരു ലക്ഷത്തിലേറെ സൗദി റിയാലും വിദേശ കറന്‍സികളും സ്വര്‍ണാഭരണങ്ങളുമായാണ് ഏഷ്യന്‍ വംശജയായ ഒരു ഭിക്ഷക്കാരി കഴിഞ്ഞ ദിവസം  മക്കയില്‍ പിടിയിലായത്. യാചന തൊഴിലാക്കി ശേഖരിച്ച 1,17,000 റിയാലും വിവിധ രാജ്യങ്ങളുടെ കറന്‍സികളും പതിനായിരക്കണക്കിന് റിയാലിന്റെ  സ്വര്‍ണാഭരണങ്ങളുമാണ് ഇവരുടെ പക്കല്‍ കണ്ടെത്തിയത്.
ഭിക്ഷക്കാരിയുടെ  പക്കല്‍ കണ്ടെത്തിയ നോട്ട് ശേഖരങ്ങളുടെയും ആഭരണങ്ങളുടെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിരുന്നു.  യാചകവൃത്തി നടത്തുന്നവരെ കുറിച്ച് മക്ക, റിയാദ് പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

യാചന സാമ്പത്തിക തട്ടിപ്പിന്റേയും നിയമവിരുദ്ധ പ്രവര്‍ത്തനത്തിന്റേയും ഗണത്തിലുള്‍പെടുന്നതാണെന്ന മുന്നറിയിപ്പാണ് പൊതു സുരക്ഷാ വിഭാഗം ട്വിറ്ററിലൂടെ നല്‍കിയിരിക്കുന്നത്. 3,719 യാചകരാണ് കഴിഞ്ഞ പത്തു ദിവസത്തിനിടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ പിടിയിലായത്.

 

Latest News