Sorry, you need to enable JavaScript to visit this website.

ഓൺലൈൻ തട്ടിപ്പുകൾ വ്യാപകം,  ഇരയാകുന്നവരിൽ കൂടുതലും മലയാളികൾ

ദമാം- സൗദിയിൽ ഓൺലൈൻ തട്ടിപ്പുകളിൽ ഇരകളാകുന്നതിൽ ഏറെയും ഇന്ത്യക്കാർ.  രാജ്യത്തെ വൻകിട സ്ഥാപനങ്ങളുടെ പേരിൽ മൊബൈലിലേക്ക് സന്ദേശങ്ങൾ എത്തുകയും ഭീമമായ തുക സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചാണ് ഇരകളെ തേടുന്നത്.  പണം ട്രാൻസ്ഫർ ചെയ്യുന്നതിനായി പണം മുൻകൂറായി തട്ടിപ്പുസംഘം ആവശ്യപ്പെടുകയും ചെയ്യുന്നു.  അതിനായി ചില ബാങ്കുകളുടെ അക്കൗണ്ട് നമ്പറുകളും കൈമാറും. ഇത്തരം തട്ടിപ്പുകാർക്കെതിരെ നിരന്തരം പത്ര മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും സാമൂഹ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും, സ്ഥാപന ഉടമകളും മുന്നറിയിപ്പ് നൽകിയിട്ടും മലയാളികളടക്കമുള്ള പ്രവാസികൾ ഇത്തരം മോഹവലയങ്ങളിൽ പെട്ട് പണം നഷ്ടപ്പെടുത്തുന്നതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 
ഒരു വർഷമായി  ദമാം കേന്ദ്രീകരിച്ച് തട്ടിപ്പ് സംഘം വിലസുന്നുണ്ട്. പാക്കിസ്ഥാൻ സ്വദേശികളാണ് ഇതിന് നേതൃത്വം നൽകുന്നത്. രാജ്യത്തെ റീട്ടെയിൽ വ്യാപാര രംഗത്തെ പ്രമുഖരായ ലുലു ഹൈപ്പർ മാർക്കറ്റിന്റെ പേരിലാണ് ഈ വമ്പൻ തട്ടിപ്പുകാർ വ്യാജ വാഗ്ദാനങ്ങൾ നൽകി സന്ദേശമയക്കുന്നത്. രണ്ടു ലക്ഷം റിയാൽ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന സന്ദേശത്തോടൊപ്പം രണ്ടു മൊബൈൽ നമ്പർ കൂടി നൽകുകയും ഇതിൽ ബന്ധപ്പെട്ടാൽ പണം ലഭിക്കുമെന്നും അറിയിക്കും. പണമെന്ന് കേൾക്കുന്ന ഇരകൾ ഇവരുടെ കൈകളിൽ ഒതുങ്ങുകയാണ്. നൂറു കണക്കിന് പ്രവാസികൾ ഇവരുടെ ചതിക്കുഴിയിൽപ്പെട്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. തിരുവനന്തപുരം സ്വദേശിക്ക് പതിനായിരം റിയാൽ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവരുടെ ചതിയിൽ പെട്ടവരിൽ സ്വദേശികളും ഉണ്ട്. അൽകോബാറിലെ ഒരു സ്വദേശി വനിതക്ക് 33000 റിയാൽ നഷ്ടപ്പെട്ടിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, തൃശൂർ സ്വദേശികൾക്കും ഭീമമായ തുകകൾ നഷ്ടപ്പെട്ടു. നാണക്കേട് മൂലം പലരും സംഭവം പുറത്തുപറയാൻ മടിക്കുകയാണ്.  

തട്ടിപ്പുകാർ ഇരകളെ തേടുന്ന ലുലുവിന്റെ പേരിലുള്ള വ്യാജ സന്ദേശം 


ഇത്തരം മെസേജുകൾ കൈപ്പറ്റിയ ആളുകൾ പരാതിപ്പെട്ടതനുസരിച്ചു ലുലു മാനേജ്‌മെന്റിന്റെ പരാതിയിൽ  പതിമൂന്നോളം പാകിസ്ഥാനികളെ അൽ കോബാർ പോലിസ് അറസറ്റ് ചെയ്തിരുന്നു. ഇതിനു ശേഷവും ഈ തട്ടിപ്പ് തുടരുകയാണ്. ഇതിനു പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലിസ് വിലയിരുത്തൽ. ഇവരെ കണ്ടെത്താനുള്ള ഊർജ്ജിതമായ ശ്രമം പോലിസ് നടത്തിവരുന്നുണ്ട്.
    സമാനമായ ഓൺലൈൻ തട്ടിപ്പുകൾ വേറെയും നടക്കുന്നതായും പറയപ്പെടുന്നു. പലരുടെയും അക്കൗണ്ടുകൾ ഹാക്ക് ചെയ്യുന്നതായും വിവരമുണ്ട്. മോഹന വാഗ്ദാനങ്ങളും നൽകി അക്കൗണ്ടുകൾ കൈക്കലാക്കുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് നഗ്നചിത്രങ്ങൾ കൈമാറി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്ന സംഘവും റിയാദ്, ദമാം എന്നിവിടങ്ങൾ കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ട്. പണവും മാനവും നഷ്ടപ്പെടുത്തി നൂറു കണക്കിന് പ്രവാസികൾ ഈ ചതിക്കുഴിയിൽ അകപ്പെടുകയും നാണക്കേട് ഓർത്തു പുറത്തു പറയാതെ  മാനസിക രോഗികളായി മാറിയവരും നാട്ടിലേക്ക് മടങ്ങിയവരും ഏറെയാണ്.

 

 

Latest News