കൊളംബൊ - ത്രിരാഷ്ട്ര ട്വന്റി20 ടൂർണമെന്റിന്റെ ഫൈനലിൽ എട്ട് പന്തിൽ 29 റൺസടിച്ച് ദിനേശ് കാർത്തിക് ടീമിനെ അപ്രതീക്ഷിത വിജയത്തിലേക്ക് നയിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റിൽ ഒരു വൻമലക്ക് ഇളക്കം തട്ടിയോ? നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സറിന് ഉയർത്തിയാണ് പരാജയത്തിന്റെ വക്കിൽ നിന്ന് ദിനേശ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. അവസാന പന്തിൽ അഞ്ച് റൺസ് വേണമെന്നിരിക്കെ സൗമ്യ സർക്കാരിനെ കവറിലൂടെ സിക്‌സറിനുയർത്തി. ആ ഷോട്ടുകൾ ഇന്ത്യൻ ടീമിൽ മഹേന്ദ്ര ധോണിയുടെ സ്ഥാനത്തെക്കുറിച്ച ചോദ്യം വീണ്ടും സജീവമാക്കും. ധോണിയുടെ നിഴലിലായിരുന്നു കരിയറിലുടനീളം ദിനേശ്.
ഇപ്പോൾ എളുപ്പം സ്‌കോർ ചെയ്യാൻ ധോണി വെള്ളം കുടിക്കുന്ന സാഹചര്യത്തിൽ ദിനേശിന്റെ പ്രകടനം സെലക്ടർമാരെ ഇരുത്തിച്ചിന്തിപ്പിക്കും. ധോണിക്ക് വിശ്രമം നൽകിയതിനാൽ മാത്രമാണ് ടൂർണമെന്റിൽ ദിനേശിന് അവസരം കിട്ടിയത്. ക്രീസിലിറങ്ങിയ എല്ലാ തവണയും മികച്ച പ്രകടനം കാഴ്ചവെച്ചു. ശ്രീലങ്കക്കെതിരായ ലീഗ് മത്സരത്തിലും ദിനേശായിരുന്നു വിജയശിൽപി.
സമീപകാലത്ത് ധോണിയുടെ മികച്ച ബാറ്റിംഗ് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20 യിൽ 28 പന്തിൽ നേടിയ 52 റൺസാണ്. അതൊഴിച്ചാൽ മുൻ ഇന്ത്യൻ നായകന്റെ ബാറ്റിംഗ് പ്രഭാവം മങ്ങുന്ന കാഴ്ചയാണ് കാണുന്നത്.
നിശ്ചിത ഓവർ ക്രിക്കറ്റിൽ ഫിംഗർ സ്പിന്നർമാർക്ക് ഭാവിയില്ലെന്ന തിയറി തിരുത്താൻ ടൂർണമെന്റിലൂടെ വാഷിംഗ്ടൺ സുന്ദറിനും സാധിച്ചു. ശരാശരി ഓവറിൽ ആറ് റൺസിൽ താഴെ വഴങ്ങി എട്ട് വിക്കറ്റാണ് ടൂർണമെന്റിൽ പതിനെട്ടുകാരൻ സ്വന്തമാക്കിയത്.
വാഷിംഗ്ടണിന്റെ ഇരുപതോവറിൽ പതിമൂന്നും പവർപ്ലേയിലായിരുന്നു എന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. റിസ്റ്റ് സ്പിന്നർമാരായ യുസ്‌വേന്ദ്ര ചഹൽ-കുൽദീപ് യാദവ് ജോഡിക്ക് വലിയ വെല്ലുവിളിയാവും തമിഴ്‌നാട്ടുകാരൻ.