Sorry, you need to enable JavaScript to visit this website.

കണ്‍സഷന്‍ തുക കുട്ടികള്‍ക്ക് നാണക്കേട്, മന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെ വിദ്യാര്‍ഥി സംഘടനകള്‍

തിരുവനന്തപുരം- ബസ് കണ്‍സഷന്‍ തുക കുട്ടികള്‍ക്ക് തന്നെ നാണക്കേടാണെന്ന  ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍.
വിദ്യാര്‍ഥി ബസ് കണ്‍സഷന്‍ ആരുടെയും ഔദാര്യമല്ലെന്നും അവകാശമാണെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.  ബസ് കണ്‍സഷന്‍ വിദ്യാര്‍ഥികള്‍ നാണക്കേടായി കാണുന്നുവെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന സ്വീകര്യമല്ല.
ബസ് കണ്‍സഷന്‍ വര്‍ധിപ്പിക്കുമെന്നും കണ്‍സഷന്‍ തുക കുട്ടികള്‍ക്ക് തന്നെ നാണക്കേടാണെന്നുമുള്ള ഗതാഗത മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമാണ് വിദ്യാര്‍ഥി ബസ് കണ്‍സഷന്‍. കണ്‍സഷനുമായി ബന്ധപ്പെട്ട മന്ത്രിയുടെ അഭിപ്രായം അപക്വമാണ്. ഈ അഭിപ്രായം തിരുത്താന്‍ മന്ത്രി തയാറാകണമെന്ന് എസ്എഫ്‌ഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

വിദ്യാര്‍ഥി കണ്‍സഷന്‍ ഔദാര്യമല്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത്. കണ്‍സഷന്‍ നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്ക് അപമാനമാണെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന പിന്‍വലിക്കണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.
മന്ത്രി മാളികയില്‍ താമസിക്കുന്ന ആന്റണി രാജു പാവപ്പെട്ടവനെ മറന്നു. അധികാരം കൈയിലുണ്ടെന്ന അഹങ്കാരത്തില്‍ വിദ്യാര്‍ഥിസമൂഹത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കാനാണ് തയാറാകുന്നതെങ്കില്‍ അത്തരം നടപടികളെ പ്രതിരോധിക്കാനും തിരുത്തിക്കാനും കെഎസ്‌യു മുന്നിലുണ്ടാകുമെന്നും അഭിജിത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

 

കണ്‍സഷന്‍ തുക വിദ്യാര്‍ഥികള്‍ നാണക്കേടായി കാണുന്നുവെന്നായിരുന്നു മന്ത്രി ആന്റണി രാജു പറഞ്ഞത്. 10 വര്‍ഷം മുമ്പാണ് വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ തുക രണ്ട് രൂപയായി നിശ്ചയിച്ചത്. രണ്ട് രൂപ ഇന്ന് വിദ്യാര്‍ഥികള്‍ക്ക് തന്നെ മനപ്രയാസം ഉണ്ടാക്കുന്നു. കണ്‍സഷന്‍ തുക വര്‍ധിപ്പിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

 

Latest News