Sorry, you need to enable JavaScript to visit this website.

നിലമ്പൂരിൽ യു.ഡി.എഫ് ആടിയുലയുന്നു; കോൺഗ്രസ് ബന്ധം വിട്ട് മുസ്‌ലിം ലീഗ് 

യു.ഡി.എഫ് അധ്യക്ഷ സ്ഥാനം മുസ്‌ലിം ലീഗ് രാജിവെച്ചു

നിലമ്പൂർ- വയനാടിനു പുറമെ, നിലമ്പൂരിലും യു.ഡി.എഫ് ആടിയുലയുന്നു. കോൺഗ്രസ് ബന്ധം വിട്ട് മുസ്‌ലിം ലീഗ് രംഗത്ത്. നിലമ്പൂരിലെ ചാലിയാർ പഞ്ചായത്തിലാണ് കോൺഗ്രസ് ബന്ധം ഉപേക്ഷിക്കാൻ മസ്‌ലിം ലീഗ് തയാറെടുക്കുന്നത്. ഇതിന്റെ മുന്നോടിയായി യു.ഡി.എഫ് ചെയർമാൻ സ്ഥാനം ലീഗ് രാജിവെച്ചു. 
വികസന കാര്യങ്ങളിൽ എൽ.ഡി.എഫിനൊപ്പം നിൽക്കാനും ധാരണയായതായാണ് വിവരം. വ്യാഴാഴ്ച രാത്രി അകമ്പാടം ലീഗ് ഓഫീസിൽ ചേർന്ന മുസ്‌ലിം ലീഗ് പഞ്ചായത്ത് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കല്ലട കുഞ്ഞുമുഹമ്മദ് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ സ്ഥാനം രാജിവെച്ചു. 
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 14-ൽ എട്ടു വാർഡുകളിൽ വിജയിച്ചിട്ടും യു.ഡി.എഫിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്നില്ല. പട്ടികവർഗ വിഭാഗത്തിനു പ്രസിഡന്റ് സ്ഥാനം സംവരണം ചെയ്ത പഞ്ചായത്താണ് ചാലിയാർ. കോൺഗ്രസ് പട്ടികവർഗ വിഭാഗത്തിൽ നിന്നു ഒരു സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ തയാറാകാതിരുന്ന സാഹചര്യത്തിൽ പഞ്ചായത്തിൽ ആറ് അംഗങ്ങൾ മാത്രമുള്ള സി.പി.എം പ്രസിഡന്റ് സ്ഥാനം കരസ്ഥമാക്കി. മുന്നണി ജയിച്ചിട്ടും കോൺഗ്രസിന്റ വീഴ്ച മൂലം നഷ്ടപ്പെട്ട പ്രസിഡന്റ് സ്ഥാനം തിരിച്ചു പിടിക്കാൻ കോൺഗ്രസിനു ഇതുവരെ കഴിഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പത്തു മാസം കഴിഞ്ഞിട്ടും കോൺഗ്രസിൽ നിന്നു ജയിച്ച ഏഴു അംഗങ്ങളിൽ ഒരാളെ രാജിവെപ്പിച്ച് ഉപതെരഞ്ഞെടുപ്പിലൂടെ പട്ടികവർഗ വിഭാഗത്തിലുള്ള ഒരാളെ വിജയിപ്പിച്ച് പ്രസിഡന്റ് സ്ഥാനം കോൺഗ്രസിനു തിരിച്ചു പിടിക്കാമെന്നും മുന്നണി ധാരണ പ്രകാരം മുസ്‌ലിം ലീഗിന് അവകാശപ്പെട്ട വൈസ് പ്രസിഡന്റ് സ്ഥാനം നൽകാമെന്നുമായിരുന്നു ധാരണ. 
മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്, ഏറനാട് എം.എൽ.എ പി.കെ. ബഷീർ എന്നിവരുടെ സാന്നിധ്യത്തിൽ പഞ്ചായത്തിലെ ലീഗ്, കോൺഗ്രസ് നേതാക്കൾ ഉണ്ടാക്കിയ ധാരണ പ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനം മുസ്‌ലിം ലീഗിലെ സുമയ്യ പൊന്നാങ്കടവന് ലഭിക്കാത്ത സാഹചര്യത്തിലാണ് മുസ്‌ലിം ലീഗിന്റെ കടുത്ത നിലപാട്. ഫെബ്രുവരി 28 വരെ കാത്തിരിക്കാൻ പി.കെ. ബഷീർ എം.എൽ.എ ലീഗ് പഞ്ചായത്ത് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. 
ഈ സമയപരിധി കഴിഞ്ഞിട്ടും കോൺഗ്രസ് നേതൃത്വം നിലപാട് അറിയിക്കാത്തതും ലീഗിനെ ചൊടിപ്പിച്ചു. ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വികസന സ്ഥിരംസമിതി അധ്യക്ഷൻ തോണിയിൽ സുരേഷിനെ മണ്ഡലം കോൺഗ്രസ് പ്രസിഡന്റാക്കിയെങ്കിലും സുരേഷ് രാജിവയ്ക്കാൻ തയാറാകാത്തതു കോൺഗ്രസിനെയും വെട്ടിലാക്കിയിരിക്കുകയാണ്. കോൺഗ്രസ് നേതൃത്വം ഒരു വ്യക്തിയിലേക്ക് കേന്ദ്രീകരിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസിൽ ഒരു വിഭാഗം നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്നതിനാൽ കോൺഗ്രസ് സി.യു.സി രൂപവത്കരണവും ഇഴഞ്ഞു നീങ്ങുകയാണ്. 
 

Latest News