തിരുവനന്തപുരം-ക്രമസമാധാനനില പൂർണമായും തകർന്ന നാടായി കേരളം മാറിയിരിക്കുകയാണെന്നും ഒരോ ദിവസവും 'ഒറ്റപ്പെട്ട സംഭവങ്ങൾ' കേരളത്തിൽ ആവർത്തിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോവളം എം.എൽ.എ എം. വിൻസെന്റിന്റെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ ക്രിമിനൽ കേസുകളിലെ സ്ഥിരം പ്രതിയായ ഒരാൾ അടിച്ചു തകർത്തു എന്നതാണ് ഇന്നത്തെ ഒറ്റപ്പെട്ട സംഭവമെന്നും സതീശൻ പരിഹസിച്ചു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗര ഹൃദയത്തിൽ പട്ടാപ്പകൽ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വാളുമായി എത്തിയ ക്രിമിനൽ വെട്ടിക്കൊന്നു. മലപ്പുറത്ത് തളന്നു കിടക്കുന്ന മാതാവിന്റെ മുന്നിൽ വച്ച് മാനസികാസ്വാസ്ഥ്യമുള്ള പെൺകുട്ടിയെ ഗുണ്ട ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കി. ജയിലിൽ നിന്നും പുറത്തുവന്നാൽ പെൺകുട്ടിയെയും സാക്ഷിമൊഴി പറഞ്ഞവരെയും കൊല്ലുമെന്നും അയാൾ പരസ്യമായി ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിൽ ഗുണ്ടകളെ നിയന്ത്രിക്കാനോ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനോ ഒരു നടപടിയും സർക്കാരോ ആഭ്യന്തര വകുപ്പോ സ്വീകരിക്കുന്നില്ല. ഇക്കാര്യം കഴിഞ്ഞ ദിവസവും പ്രതിപക്ഷം അടിയന്തിര പ്രമേയത്തിലൂടെ നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. എന്നാൽ എല്ലാം ഭദ്രമാണെന്ന മറുപടി നൽകിയ മുഖ്യമന്ത്രി ക്രമസമാധാന നില തകർന്നെന്ന പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയം നിയമസഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.
കേരളത്തിലെ ഗുണ്ടാ- മയക്കുമരുന്ന് സംഘങ്ങൾക്ക് എല്ലാ ഒത്താശയും ചെയ്യുന്നത് സി.പി.എം നേതാക്കളാണ്. സി.പി.എം നേതാക്കളുടെയും സർക്കാരിന്റയും സംരക്ഷണമുള്ളതു കൊണ്ടാണ് ഗുണ്ടകളെയും മയക്കുമരുന്ന് സംഘങ്ങളെയും അമർച്ച ചെയ്യാൻ പൊലീസിന് കഴിയാതെ വരുന്നത്. പഴയകാല സെൽ ഭരണത്തിന്റെ ഭീതിതമായ പുതിയ രൂപമാണ് ഭരണത്തിൽ പാർട്ടി ഇടപെടുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ സമ്പൂർണ പരാജയമാണെന്നു തെളിയിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഉടൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും സതീശൻ ആവശ്യപ്പെട്ടു.