Sorry, you need to enable JavaScript to visit this website.

റസ്റ്റ്ഹൗസ് പൊതുജനങ്ങള്‍ക്കായി തുറന്നത് ഹിറ്റായി, മൂന്നു മാസത്തിനകം ഒരു കോടി വരുമാനം

തിരുവനന്തപുരം- കേരളപ്പിറവി ദിനത്തിലാരംഭിച്ച റെസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം മൂന്നു മാസം പിന്നിട്ടപ്പോള്‍ പൊതുമരാമത്ത് വകുപ്പിന് ലഭിച്ചത് ഒരുകോടി രൂപയിലധികം വരുമാനം. 13,435 ഓണ്‍ലൈന്‍ ബുക്കിംഗുകളിലൂടെ 83,11,151 രൂപയാണ് ലഭിച്ചത്. റെസ്റ്റ് ഹൗസ് കൗണ്ടറുകളിലൂടെയുള്ള 4,524 ബുക്കിംഗുകളിലൂടെ 28,70,369 രൂപയും ലഭിച്ചു. ആകെ 17,959 ബുക്കിംഗുകളിലൂടെ ലഭിച്ചത് 1,11,81,520 രൂപ. മുമ്പൊരിക്കലും ഇതിന്റെ മൂന്നിലൊന്നുപോലും ലഭിച്ചിട്ടില്ല.

151 റെസ്റ്റ് ഹൗസുകളിലെ 1,151 മുറികളാണ് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനമുള്ളത്. പൊതുമരാമത്ത്  മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ പ്രത്യേക താത്പര്യത്തിലാണ് 'പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി' ഓണ്‍ലൈന്‍ ബുക്കിംഗ് സജ്ജമാക്കിയത്..

തലസ്ഥാനത്തെ തൈയ്ക്കാട് റസ്റ്റ് ഹൗസാണ് ബുക്കിംഗ് വരുമാനത്തില്‍ ഒന്നാമത്. ചാലക്കുടി, മൂന്നാര്‍, എറണാകുളം എന്നിവയാണ് തൊട്ടുപിന്നില്‍. റെസ്റ്റ് ഹൗസുകള്‍ ജനകീയമായതോടെ കാന്റീന്‍, പാര്‍ക്കിംഗ്, റിഫ്രഷ്മെന്റ് സൗകര്യങ്ങളും വിപുലീകരിക്കുകയാണ്. വൈദ്യുതി തടസമടക്കമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ജനറേറ്റര്‍, ഇന്‍വര്‍ട്ടര്‍ സംവിധാനങ്ങളും സജ്ജമാക്കും.

സന്ദര്‍ശകരുടെ അഭിപ്രായം മാനിച്ച് വിശ്രമമന്ദിരങ്ങളില്‍ ഭിന്നശേഷി സൗഹൃദമാക്കാനും, കംഫര്‍ട്ട് സ്റ്റേഷനുകള്‍, പൂന്തോട്ടങ്ങള്‍ എന്നിവ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

റെസ്റ്റ് ഹൗസുകളുടെ ചിത്രങ്ങളും വിലാസവുംഫോണ്‍നമ്പരും www.resthouse.pwd.kerala.gov.in എന്ന ബുക്കിംഗ്പോര്‍ട്ടലിലുണ്ട്. ഓണ്‍ലൈന്‍ ബുക്കിംഗിലോ റെസ്റ്റ് ഹൗസുകളുടെ പ്രവര്‍ത്തനത്തിലോ ബുദ്ധിമുട്ടുണ്ടായാല്‍ 04712996946, 2997946, 2998946 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. കാന്‍സലേഷനും നിരക്ക് പരിശോധിക്കാനും സേവനം വിലയിരുത്താനുമുള്ള സംവിധാനവും ഓണ്‍ലൈനിലുണ്ട്.

 

Latest News