കോഴിക്കോട് - ബൈത്തുസ്സക്കാത്ത് കേരളക്കെതിരെ ഫെയ്‌സ്ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തിയ പ്രവാസിക്ക് അഞ്ചു ലക്ഷം രൂപ പിഴ. ഒമാനിലെ പ്രവാസിയായ ഹമീദ് കാരാടനാണ് ബൈത്തുസകാത്ത് ആവശ്യപ്പെട്ട നഷ്ടപരിഹാര തുകയായ അഞ്ചു ലക്ഷം രൂപയും കോടതി ചിലവും അടക്കണമെന്ന് കോഴിക്കോട് രണ്ടാം മുൻസിഫ് കോടതി ഉത്തരവിട്ടത്.
2020 മെയ് രണ്ടിനാണ് ബൈത്തുസക്കാത്തിൻറെ ലോഗോ ഉൾപ്പെടുത്തി സക്കാത്ത് കൊള്ളക്കെതിരെ ഫെയ്‌സ്ബുക്ക് ലൈവിൽ എന്ന തലക്കെട്ടോടു കൂടി ഹമീദ് കാരാടൻ പോസ്റ്റർ ഇട്ടു. തുടർന്ന് മെയ് മൂന്നിന് ഫെയ്‌സ്ബുക്കിൽ ലൈവിൽ വന്ന ഹമീദ് സംഘടിത സകാത്ത് വിതരണത്തിൽ അഴിമതി നടന്നെന്ന പ്രചാരണം നടത്തുകയും ചെയ്തു.
തങ്ങളുടെ ലോഗോ ഉപയോഗിച്ച് നടത്തിയ വസ്തുതാ വിരുദ്ധ പ്രചാരണം ബൈത്തുസകാത്തിനെക്കുറിച്ച് അപകീർത്തിപരത്താനുള്ള ബോധപൂർവമായ ശ്രമമായിരുന്നുവെന്നാണ് ബൈത്തുസക്കാത് കോടതിയിൽ വാദിച്ചത്. ഇത് അംഗീകരിച്ചാണ് നഷ്ടപരിഹാരത്തുകയും കോടതി ചിലവും മുൻസിഫ് കോടതി വിധിച്ചത്. അഡ്വ. അമീൻ ഹസ്സനായിരുന്നു ബൈത്തുസക്കാത്തിന്റെ അഭിഭാഷകൻ. ഹമീദ് കാരാടനെതിരെ അപകീർത്തിക്ക് ക്രിമിനൽ കേസും നിലവിലുണ്ട്.