തലശേരി- പുന്നോല്‍ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ ഹരിദാസ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അതീവ ജാഗ്രതയില്‍. കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് ബി.ജെ.പി സംഘമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജന്‍ ആരോപിച്ചു. ലിജേഷ് ബി.ജെ.പി തലശേരി മണ്ഡലം പ്രസിഡണ്ട് കൂടിയാണ്.
പുലര്‍ച്ചെ ഒന്നര മണിക്കാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവേ വീടിനടുത്ത് വച്ച് കൊല നടന്നത്. മൃതദേഹം പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.ബൈക്കിലെത്തിയ സംഘമാണ് കൊല നടത്തിയത്. വെട്ടേറ്റ ഹരിദാസന്റെ കാല്‍ പൂര്‍ണമായും അറ്റുപോയി. ബഹളം കേട്ട് സംഭവ സ്ഥലത്ത് എത്തിയ ബന്ധുക്കളുടെ കണ്‍മുന്നിലായിരുന്നു ക്രൂരമായ അക്രമം. ഹരിദാസനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഹോദരന്‍ സുരനും വെട്ടേറ്റു.
പുന്നോലില്‍ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് സി.പി.എം - ബി.ജെ.പി സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ, തങ്ങളോട് കളിച്ചാല്‍ അത് സി.പി.എമ്മിന് കാണിച്ചു കൊടുക്കുമെന്ന തലശ്ശേരി കൊമ്മല്‍ വാര്‍ഡിലെ നഗരസഭാ കൗണ്‍സിലര്‍ കെ. ലിജേഷ് പ്രസംഗിച്ചിരുന്നുവെന്നും ഇതിന് ശേഷമാണ് കൊലപാതകം നടന്നതെന്നും സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ ആരോപിച്ചു. ക്ഷേത്രത്തിലെ ഉത്സവത്തിന് പിന്നാലെ നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രകോപനപരമായ പ്രസംഗം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് തലശേരി നഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളില്‍ സി.പി.എം ആഹ്വാന പ്രകാരം ഹര്‍ത്താല്‍ നടക്കുകയാണ്. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറ് മണിവരെ നീളും. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.