Sorry, you need to enable JavaScript to visit this website.

ഉപ്പിലിട്ടതു വില്‍ക്കുന്ന കടയില്‍ നിന്ന് ആസിഡ് കുടിച്ച് രണ്ട് കുട്ടികള്‍ക്കു പൊള്ളലേറ്റു

കോഴിക്കോട് - പഠനയാത്രക്ക് കോഴിക്കോട്ടെത്തിയ രണ്ടു കുട്ടികള്‍ ആസിഡ് കുടിച്ച് ആശുപത്രിയിലായി. വരക്കല്‍ ബീച്ചില്‍ ഉപ്പിലിട്ടതു വില്‍ക്കുന്ന പെട്ടിക്കടയില്‍നിന്നാണ് ഇവര്‍ ആസിഡ് കുടിച്ചത്. ഉപ്പിലിട്ടതു കഴിച്ച് എരിവു തോന്നിയപ്പോള്‍ അടുത്തുകണ്ട കുപ്പിയില്‍ വെള്ളമാണെന്നു കരുതി കുടിക്കുകയായിരുന്നു. കുടിച്ച കുട്ടിയുടെ വായക്കു പൊള്ളലേറ്റു. ഈ കൂട്ടിയുടെ ചര്‍ദ്ദില്‍ ദേഹത്തുപറ്റിയ മറ്റൊരുകുട്ടിക്കും പൊള്ളലേറ്റു.  കാസര്‍ക്കോട് തൃക്കരിപ്പൂര്‍ ആയറ്റി സ്വദേശികളായ മുഹമ്മദ് (14), സാബിദ് (14) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍  ചികിത്സ നല്‍കിയ ശേഷം നാട്ടിലേക്കു കൊണ്ടുപോയി. നാട്ടില്‍ ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മദ്‌റസാ പഠനയാത്രയുടെ ഭാഗമായാണ് ഇവര്‍ കോഴിക്കോട്ട് എത്തിയത്.
ഉപ്പിലിട്ടത് വേഗം പാകമാകാന്‍ ആഡിഡ് ഉപയോഗിക്കുന്നത് കോഴിക്കോട് നഗരത്തില്‍ വ്യാപകമാണെന്നു പരാതിയുണ്ട്. നേരത്തെ നഗരസഭ ആരോഗ്യ വിഭാഗം ഇതിനെതിരെ ജാഗ്രത പുലര്‍ത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ഇത്തരം നിരോധിത വസ്തുക്കള്‍ ഭക്ഷ്യ വസ്തുക്കളില്‍ ചേര്‍ക്കുന്നത് വര്‍ധിച്ചിരിക്കയാണ്.
അതിനിടെ സംഭവം ഉണ്ടായ വരക്കല്‍ ബീച്ചില്‍ ഭക്ഷ്യ സുരക്ഷ വിഭാഗവും കോര്‍പറേഷന്റെ ആരോഗ്യ വകുപ്പും സംയുക്തമായ പരിശോധന നടത്തി. കോഴിക്കോട് ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ കെ.കെ. അനിലന്‍, ഡോ. ഒിഷ്ണു എസ് ഷാജി, ഡോ. ജോസഫ് കുര്യാക്കോസ്, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍  ഡോ. മിലൂ മോഹന്‍ദാസ്, ഹെല്‍ത് സൂപ്പര്‍വൈസര്‍ ഷജില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വരക്കല്‍ ബീച്ച് പ്രദേശത്തെ തട്ടുകടകളില്‍ ഉപ്പിലിട്ടതും വിനാഗിരിയില്‍ ഇട്ടതും തയ്യാറാക്കുവാന്‍ ഉപയോഗിച്ച് വരുന്ന ലായിനി, ഉപ്പിലിട്ട പഴങ്ങള്‍ എന്നിവയുടെ 5 സാമ്പിളുകള്‍ വിശദമായി പരിശോധനക്കയച്ചു.
ഭക്ഷ്യ സുരക്ഷ സുരക്ഷ ഗുണ നിലവാര നിയമ പ്രകാരം 3.75 % അസിറ്റിക്ക് ആസിഡ് മതിയെന്നിരിക്കെ പഴങ്ങളില്‍ വേഗത്തില്‍ ഉപ്പ് പിടിക്കുന്നതിനായി ലായിനിയുടെ അമ്ലത്തം കൂട്ടുന്നതിനായി നേര്‍പ്പിക്കാത്ത അസിറ്റിക് ആസിഡ് ഉപയോഗിക്കാറുണ്ടെന്നും സംശയമുള്ളതായി അറിയിച്ചു. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സാമ്പിളുകള്‍ ശേഖരിച്ചത്.
വീര്യം കൂടിയ അസറ്റിക് ആസിഡാണോ ഉയോഗിച്ചത് എന്നുള്ള പരിശോധന റിപ്പോര്‍ട്ട് വരുന്ന മുറക്ക് തുടര്‍നടപടി സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
വീര്യം കൂടിയ അസ്റ്ററ്റിക് ആസിഡ് കടകളില്‍ സ്റ്റോക് ചെയ്തു വെക്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ ഫുഡ് സേഫ്റ്റി - കോര്‍പറേഷന്‍ ആരോഗ്യ വിഭാഗങ്ങളുടെ സംയുക്ത സ്‌ക്വാഡ് പരിശോധന വരുദിവസങ്ങളിലും ശക്തമാക്കുമെന്ന് ഇരു വിഭാഗങ്ങളുടെയും മേധാവികള്‍ അറിയിച്ചു.

 

 

Latest News