കണ്ണൂര്‍ - വിവാഹ വീടിനു സമീപമുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ബോംബ് എറിഞ്ഞയാള്‍ അറസ്റ്റില്‍. മൂന്നു പേര്‍ കസ്റ്റഡിയില്‍. തോട്ടടയില്‍ വെച്ച് ഏച്ചൂര്‍ സ്വദേശി ജിഷ്ണു കൊല്ലപ്പെട്ട കേസിലാണ് ജിഷ്ണുവിന്റെ സുഹൃത്തായ ഏച്ചൂരിലെ അക്ഷയിനെ (25) പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഇയാളെ പടക്കങ്ങള്‍ വാങ്ങിയ താഴെ ചൊവ്വയിലെ കടയില്‍ എത്തിച്ച് തെളിവെടുത്തു.
ജിഷ്ണുവിന്റെ സുഹൃത്തുക്കളായ റിജില്‍ സി.കെ, ജിജില്‍, സനീഷ് എന്നിവര്‍ കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഒളിവില്‍ പോയ മിഥുന്‍ എന്നയാള്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി. ഏറു പടക്കം വാങ്ങി ഉഗ്രസ്‌ഫോടക വസ്തുക്കള്‍ ചേര്‍ത്താണ് ബോംബുണ്ടാക്കിയത്. അറസ്റ്റിലായ അക്ഷയ് ആണ് പടക്കം വാങ്ങി ബോംബുണ്ടാക്കിയതും ഇത് എറിഞ്ഞതും. അക്ഷയ് ആണ് കേസിലെ ഒന്നാം പ്രതി.
മൂന്നു ബോംബുകള്‍ ഉണ്ടാക്കിയെന്നാണ് വിവരം. ഇതില്‍ രണ്ട് ബോംബുകളാണ് തോട്ടടയില്‍ ഉപയോഗിച്ചത്. ആദ്യമെറിഞ്ഞ ബോംബ് പൊട്ടിയില്ല. രണ്ടാമതെറിഞ്ഞ ബോംബാണ് സംഘാംഗം തന്നെയായ ജിഷ്ണുവിന്റെ തല തകര്‍ത്തത്.
വിവാഹ ഘോഷയാത്രയ്ക്ക് പിന്നിലായി ബാന്‍ഡ് സംഘത്തിനൊപ്പമാണ് ഇവര്‍ ഉണ്ടായിരുന്നത്. ഇതിനിടയില്‍ ഒരാള്‍ കൈയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് സഞ്ചിയില്‍ നിന്നും എന്തോ സാധനമെടുത്ത് കൈമാറിയത് ദൃശ്യപരിശോധനയില്‍ വ്യക്തമായിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇവര്‍ കസ്റ്റഡിയിലായത്.
പതിനെട്ട് അംഗസംഘമാണ് പ്രത്യേക വാഹനത്തില്‍ ഏച്ചൂരില്‍ നിന്ന് വിവാഹ സംഘത്തോടൊപ്പം തോട്ടടയിലെത്തിയത്. ഇവരില്‍ കൊല്ലപ്പെട്ട ജീഷ്ണു ഉള്‍പ്പെടെ ഏതാനും പേര്‍ക്ക് മാത്രമേ ബോംബിനെക്കുറിച്ച് അറിയുമായിരുന്നുള്ളൂ.
ബോംബേറില്‍, ജിഷ്ണു കൊല്ലപ്പെട്ടതോടെ മറ്റുള്ളവര്‍ ഭയപ്പെട്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം. വിവാഹ തലേന്ന് തോട്ടടയിലെ വീട്ടില്‍ വെച്ച് മര്‍ദ്ദിച്ചവരെ ലക്ഷ്യമിട്ടാണ് ബോംബുമായി സംഘം എത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം.
കല്ല്യാണ വീടിന് സമീപം യുവാവ് കൊല്ലപ്പെടുന്നതിലേക്കെത്തിച്ച ബോംബേറ് ആരെ ലക്ഷ്യം വെച്ചാണെന്ന് അന്വേഷി ക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട നിര്‍ണായക കാര്യങ്ങള്‍ കണ്ടെത്താനായിട്ടുണ്ട്. അതിനപ്പുറമുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയിലാണ്. മുന്‍വൈരാഗ്യത്താല്‍ ആരെ ലക്ഷ്യം വെച്ചാണ് ബോംബ് എറിഞ്ഞതെന്നും കണ്ടെത്തേണ്ടതുണ്ട്. സ്‌ഫോടനവുമായി ബന്ധപ്പെട്ട എല്ലാ വി വരങ്ങളും അന്വേഷിക്കുന്നുണ്ട്. ബോംബ് നിര്‍മ്മിച്ചതടക്കം അന്വേഷണ പരിധിയില്‍ വരും. സാക്ഷിമൊഴികളുടെയും തെളി വുകളുടെയും അടിസ്ഥാനത്തില്‍ വ്യക്തത വരുത്തുമെന്നും കമ്മീഷണര്‍ പറഞ്ഞു.
ജിഷ്ണുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഏച്ചൂരില്‍ കൊണ്ടുവന്നു. ഏച്ചൂര്‍ പാതിരിപ്പറമ്പ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.