Sorry, you need to enable JavaScript to visit this website.

ബാലചന്ദ്രകുമാറിനെതിരെ ബലാൽസംഗ ആരോപണവുമായി യുവതി

കൊച്ചി- ദിലീപിനെതിരെ ക്വട്ടേഷൻ ആരോപണവുമായി രംഗത്തുവന്ന സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ ബലാൽസംഗ ആരോപണവുമായി യുവതി. പത്തു വർഷം മുമ്പ് സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഒരു ഹോട്ടലിൽ വിളിച്ചുവരുത്തി ബലാൽസംഗത്തനിരയാക്കിയ ശേഷം ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്തി തന്നെ ബ്ലാക്ക്‌മെയിൽ ചെയ്‌തെന്നാണ് ആരോപണം. ബാലചന്ദ്രകുമാറിനെതിരെ യുവതി ഡി ജി പിക്ക് പരാതി നൽകിയിട്ടുണ്ട്. 
തൃശൂരിൽ ജോലി ചെയ്യുമ്പോൾ യാദൃശ്ചികമായി പരിചയപ്പെട്ട ബാലചന്ദ്രകുമാർ സിനിമയിൽ അഭിനയിക്കാൻ താൽപര്യമുണ്ടെങ്കിൽ ബന്ധപ്പെടാൻ പറഞ്ഞ് നമ്പർ നൽകുകയായിരുന്നു. ഈ നമ്പറിൽ വിളിച്ച ശേഷം ട്രെയിനിൽ എറണാകുളത്ത് എത്തിയപ്പോഴാണ് ബാലചന്ദ്രകുമാറിന്റെ തനിനിറം വ്യക്തമായത്. ദേഹത്ത് കൈവെച്ചപ്പോൾ എതിർത്തെങ്കിലും സിനിമയിൽ ഇങ്ങനെയൊക്കെയാണ് നടിമാർക്ക് വേഷങ്ങൾ കിട്ടുന്നതെന്നു പറഞ്ഞ് ബലാൽസംഗത്തനിരയാക്കുകയായിരുന്നു. 
പോലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ രഹസ്യമായി പകർത്തിയ ദൃശ്യം മൊബൈലിൽ കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. കെണിയിൽ പെട്ടതാണെന്ന് ബോധ്യമായതോടെ നിസ്സഹായാവസ്ഥയിലായ താൻ തൃശൂരിലേക്ക് മടങ്ങിപ്പോകുകയായിരുന്നു. 12 വർഷത്തിന് ശേഷം ഇപ്പോൾ ദിലീപിന്റെ കേസുമായി ബന്ധപ്പെട്ട് ടി വി ചാനലിൽ വരുമ്പോഴാണ് ഇയാളെ കാണുന്നത്. ദൈവമായിട്ടാണ് ഇയാളെ ഇപ്പോൾ തന്റെ മുന്നിൽ കൊണ്ടുവന്നതെന്നും യുവതി പറയുന്നു. പെൻക്യാമറയടക്കമുള്ള ഉപകരണങ്ങൾ ഇയാളുടെ കൈയിൽ എപ്പോഴുമുണ്ടാകുമെന്നും തന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടാൽ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന ഭയം കൊണ്ടാണ് പിന്നീട് ഇതിനെതിരെ നിയമനടപടിക്ക് പോകാതിരുന്നതെന്ന് അവർ പറയുന്നു. 
ഒരു ടി വി ചാനലിനോടാണ് യുവതി വെളിപ്പെടുത്തൽ നടത്തിയത്. ബാലചന്ദ്രകുമാറിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ബാലചന്ദ്രകുമാറിന്റെ മുഖംമൂടി വലിച്ചു കീറുമെന്നും ഇവർ പറയുന്നു.
 

Latest News