Sorry, you need to enable JavaScript to visit this website.

അഞ്ചല്ല 5000 കേസ് വന്നാലും നിന്റെ കൂടെ, മറുപടിയുമായി നികേഷ്

കൊച്ചി- തനിക്കെതിരെ പോലീസ് എടുത്ത കേസിനെ നിയമപരമായി നേരിടാൻ തയാറാണെന്ന് മാധ്യമ പ്രവർത്തകൻ എം.വി. നികേഷ്‌കുമാർ. 'അഞ്ചല്ല 5000 കേസ് എടുത്താലും നിന്റെ കൂടെ' എന്ന് ട്വിറ്ററിൽ നികേഷ്‌കുമാർ കുറിച്ചു. കേസെടുത്ത് തന്നെ പേടിപ്പിക്കാൻ കഴിയില്ല. പോയി പള്ളിയിൽ പറഞ്ഞാൽ മതിയെന്നാണ് അവരോടുള്ള മറുപടിയെന്ന് നികേഷ്‌കുമാർ പിന്നീട് പറഞ്ഞു. 
നടിയെ ആക്രമിച്ച കേസിലെ രഹസ്യവിചാരണയുടെ വിവരങ്ങൾ പരസ്യമാക്കിയെന്ന പരാതിയിൽ ഹൈക്കോടതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തന്നോട് ഒരു പോലീസ് ഓഫീസർ ഫോണിൽ വിളിച്ച് വിവരങ്ങൾ ആരാഞ്ഞിരുന്നു. കോവിഡ് ആയതിനാൽ നേരിട്ട് വിശദീകരണം നൽകാൻ സാധിക്കില്ലെന്ന് അറിയിച്ചു. എന്നാൽ തന്റെ ഭാഗം കേൾക്കാതെ പോലീസ് കേസെടുക്കുകയായിരുന്നുവെന്ന് നികേഷ്‌കുമാർ പറയുന്നു. 
എറണാകുളം സൈബർ പോലീസാണ് ഐ.പി.സി സെക്ഷൻ 228 എ (3) പ്രകാരം നികേഷിനും റിപ്പോർട്ടർ ചാനലിനുമെതിരെ കേസെടുത്തിരിക്കുന്നത്. ചാനലിനെതിരെ മൂന്നു കേസും എം.ഡിയായ നികേഷിനെതിരെ ഒരു കേസും അവതാരകനെതിരെ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഓരോ ചർച്ചയും ഓരോ കേസായാണ് എടുത്തിരിക്കുന്നത്. റിപ്പോർട്ടർ ചാനലിന്റെ 30 യൂട്യൂബ് വീഡിയോകൾ പരിശോധിച്ചാണ് പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യം നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ കേസെടുത്തിരിക്കുന്നത്. കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം കോടതിയുടെ അനുമതിയില്ലാതെ ചർച്ച ചെയ്യുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തുവെന്നതാണ് നികേഷിനെതിരെ ഉന്നയിക്കുന്ന ആക്ഷേപം. കേസ് വിചാരണയുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ചാനൽ ചർച്ച നടത്തുകയും അത് യൂട്യൂബ് വഴി പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്നാരോപിച്ച് ദിലീപ് നികേഷിനും റിപ്പോർട്ടർ ടി.വിയ്ക്കുമെതിരെ വക്കീൽ നോട്ടീസയച്ചിരുന്നു. അഭിഭാഷകനായ ശ്രീജിത് പെരുമനയും ദിലീപിനെതിരെ പരാതി നൽകിയിരുന്നു.
കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ നടൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തൽ റിപ്പോർട്ടർ ചാനലിലൂടെയാണ് പുറത്തു വന്നത്. സംവിധായകൻ ബാലചന്ദ്രകുമാറാണ് റിപ്പോർട്ടർ ടി.വിയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് നടിയെ ആക്രമിച്ച കേസ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചർച്ചയായത്. 

Latest News