കോഴിക്കോട് -കോടഞ്ചേരിയിലെ മര്‍ക്കസ് നോളജ് സിറ്റിക്കെതിരെ നോളജ് സിറ്റി നിലനില്‍ക്കുന്ന ഭൂമി പാട്ടത്തിന് നല്‍കിയ കുടുംബം രംഗത്ത്. നോളജ് സിറ്റി നില്‍ക്കുന്നത് തോട്ട ഭൂമിയില്‍ തന്നെയെന്നും ഇക്കാര്യം മറച്ചുവച്ചാണ് നിക്ഷേപകരില്‍ നിന്ന് പണം സ്വീകരിക്കുന്നതെന്നും ഭൂമി നല്‍കിയ കൊളായി കുടുംബം ആരോപിച്ചു. നിയമലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും നീതി കിട്ടിയില്ലെന്നും കുടുംബാംഗങ്ങള്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഈ ഭൂമി കാര്‍ഷിക ആവശ്യത്തിന് മാത്രമെ ഉപയോഗിക്കു എന്നാണ് നോളജ് സിറ്റി അധികൃതര്‍ ലാന്‍ഡ് ട്രിബ്യൂണലിനെ അറിയിച്ചതെന്നും എന്നാല്‍ നിര്‍മാണങ്ങള്‍ നടത്താന്‍ പാടില്ലാത്ത ഭൂമിയുടെ പേരിലാണ് വലിയ തോതില്‍ നിക്ഷേപം സ്വീകരിക്കുന്നതെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു.പതിറ്റാണ്ടുകള്‍ക്ക് മുമ്പ് 1040 ഏക്കര്‍ ഭൂമിയാണ് കോഴിക്കോട്ടെ കൊയപ്പത്തൊടി കുടുംബത്തിന് റബ്ബര്‍ കൃഷിക്കായി പാട്ടത്തിന് നല്‍കിയത്. ഭൂപരിഷ്‌കരണ നിയമം നിലവില്‍ വന്നപ്പോള്‍ ഈ ഭൂമിക്ക് ഭൂപരിധിയില്‍ സര്‍ക്കാര്‍ ഇളവ് നല്‍കുകയും ചെയ്തു. എന്നാല്‍ ഈ ഭൂമി കൊയപ്പത്തൊടി കുടുംബം മുറിച്ചു വില്‍ക്കുകയും ഗണ്യമായൊരു ഭാഗം നോളജ് സിറ്റി അധികൃതര്‍ വാങ്ങുകയുമായിരുന്നു. നിര്‍മാണ നിയന്ത്രണമുളള ഭൂമിയാണന്ന കാര്യവും ഭൂമി സംബന്ധിച്ച നിയമപ്രശ്‌നങ്ങളും നോളജ് സിറ്റി അധികൃതരെ അറിയിച്ചെങ്കിലും ഉന്നത സ്വീധനത്തിന്റെ മറവില്‍ നിര്‍മാണം തുടരുകയായിരുന്നു. 2013ല്‍ കോഴിക്കോട് സബ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്ന സമയത്ത് നോളജ് സിറ്റിക്ക് 20 ഏക്കറില്‍ കുറഞ്ഞ ഭൂമി മാത്രമാണുണ്ടായിരുന്നത്. പിന്നീട് നൂറുക്കണക്കിന് ഏക്കര്‍ ഭൂമി അവര്‍ വാങ്ങിക്കൂട്ടുകയായിരുന്നു. 2013ല്‍ നോളജ് സിറ്റി രൂപവത്കരിച്ചിട്ട് പോലുമില്ലായിരുന്നു. പരാതി നല്‍കിയവര്‍ മാഫിയസംഘത്തിന്റെ വലയിലാണെന്നും പണം കിട്ടാന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നുവെന്നുമുള്ള അബ്ദുല്‍ ഹക്കീം അസ്ഹരിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും ദുരുദേശപരവുമാണ്.നോളജ് സിറ്റി പോലെയുള്ളവ നാടിനാവശ്യമാണെങ്കിലും തങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി തട്ടിയെടുത്തതിനെ നിയമപരമായി നേരിടുമെന്നും കെ. രാധാകൃഷ്ണന്‍, കെ. ബാബു, വിശ്വനാഥന്‍ എന്നിവര്‍ പറഞ്ഞു.