Sorry, you need to enable JavaScript to visit this website.

വെള്ളത്തിന്റെ പണം നല്‍കാതെ  തീരം വിടാനുള്ള  കപ്പലിന്റെ നീക്കം  നടത്തി ഹൈക്കോടതി തടഞ്ഞു 

കൊച്ചി- കൊച്ചി തുറമുഖത്തുള്ള എം വി ഓഷ്യന്‍ റൈസ് എന്ന ചരക്ക് കപ്പലിന്റെ യാത്രയാണ് ഹൈക്കോടതി തടഞ്ഞത്. അര്‍ധരാത്രി സിറ്റിങ് നടത്തിയായിരുന്നു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വെള്ളത്തിന്റെ പണം അടയ്ക്കാതെ തീരം വിടാനുള്ള ചരക്ക് കപ്പലിന്റെ യാത്രയാണ്  തടഞ്ഞത്. ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തില്‍ അര്‍ധരാത്രി സിറ്റിങ് നടത്തി ഉത്തരവ് പുറപ്പെടുവിക്കുന്നത്.
കപ്പലിന് വെള്ളം നല്‍കിയ സ്വകാര്യ കമ്പനിക്ക് രണ്ടരകോടി രൂപയാണ് നല്‍കാനുണ്ടായിരുന്നത്. എന്നാല്‍ ഈ പണം നല്‍കാതെ ഇന്ന് രാവിലെ തുറമുഖം വിടാനായിരുന്നു കപ്പല്‍ അധികൃതരുടെ നീക്കം. വെള്ളം നല്‍കിയ കമ്പനി അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് അര്‍ധരാത്രി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ രാത്രി തന്നെ സിറ്റിങ് നടത്തിയത്. കപ്പല്‍ അധികൃതര്‍ നല്‍കാനുള്ള രണ്ടരക്കോടി രൂപ രണ്ടാഴ്ചക്കകം നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അതേസമയം രണ്ടാഴ്ചക്കകം ഈ തുക ലഭിച്ചില്ലെങ്കില്‍ കപ്പല്‍ ലേലം ചെയ്യുന്നതിനുള്ള നടപടിയിലേക്ക് ഹര്‍ജിക്കാരന് കടക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.ഹൈക്കോടതിയുടെ ഉത്തരവിന്റെ സാഹചര്യത്തില്‍ കപ്പലിന് പണം നല്‍കാതെ തീരം വിടാന്‍ സാധിക്കുകയില്ല.
കപ്പല്‍ കൊച്ചി തുറമുഖം വിട്ടാല്‍ ഈ തുക തങ്ങള്‍ക്ക് തിരികെ ലഭിക്കുക സാധ്യമല്ല എന്ന് കമ്പനി വ്യക്തമാക്കുകയായിരുന്നു. 
 

Latest News