കൊണ്ടോട്ടി- കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവെ നീളം കുറക്കുന്ന ഒരു നടപടിയുമുണ്ടാവാൻ പാടില്ലെന്ന് വിമാനത്താവള ഉപദേശക സമിതി യോഗം ആവശ്യപ്പെട്ടു. സുരക്ഷ നടപടികളുടെ ഭാഗമായി റൺവെ എൻഡ് സേഫ്റ്റി ഏരിയ (റെസ) നീളം വർധിപ്പിക്കുന്നതിനായി റൺവേ നീളം കുറക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിയോഗിച്ച സമിതി നിർദേശിച്ചിരുന്നു. ഈ നിർദേശം പൂർണമായി തള്ളിക്കളയണമെന്ന് എം.പി. അബ്ദുസമദ് സമദാനി എം.പിയുടെ അധ്യക്ഷതയിൽ ചേർന്ന ഉപദേശക സമിതി യോഗം ആവശ്യപ്പെട്ടു. ഇപ്പോഴുളള റൺവേ നിലനിർത്തിയാൽ മാത്രമേ വലിയ വിമാനസർവീസ് പുനരാരംഭിക്കാൻ സാധിക്കുകയുളളു. വലിയ വിമാന സർവീസ് പുനരാരംഭിക്കേണ്ടത് കരിപ്പൂരിന്റെ അടിയന്തിര ആവശ്യമാണെന്ന് യോഗത്തിന് ശേഷം സമിതി ചെയർമാൻ സമദാനി പറഞ്ഞു.
വലിയ വിമാന സർവീസ് തുടങ്ങാതിരിക്കുന്നതിൽ ഒരു ന്യായവുമില്ല. വിമാനാപകട കാരണം ഭൗതിക സംവിധാനവുമായി ബന്ധപ്പെട്ട ഒന്നല്ലെന്ന് അന്വേഷണ റിപ്പോർട്ട് വന്നിട്ടും സർവീസ് നീട്ടുകൊണ്ട് പോകുന്നത് ശരിയല്ല. ഇക്കാര്യം അടിയന്തിരമായി പരിഹരിക്കണം.
വികസനവുമായി ബന്ധപ്പെട്ട് സർക്കാർ കരിപ്പൂരിൽ യോഗം വിളിച്ചു ചേർത്തിരുന്നു.ഈ യോഗവുമായി ബന്ധപ്പെട്ട് നടപടികൾക്കായി കാത്തിരിക്കുകയാണ്. ഈ വിഷയത്തിൽ ഒരു വ്യക്തത വരുത്തേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പരിസരവാസികളെ വിശ്വാസത്തിലെടുത്തായിരിക്കണം നടപടി. നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും വ്യക്തത വരണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. റോഡ് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനായി വിമാനത്താവള അതോറിറ്റിയുടെയും ഉപദേശക സമിതിയുടെയും സഹകരണത്തോടെ ഉദ്യോഗസ്ഥ തല യോഗം വിളിച്ചു ചേർക്കും.രാമനാട്ടുകരയിൽ നിന്നുളള റോഡ് വികസനം ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്.മറ്റ് റോഡുകളുമായി ബന്ധപ്പെട്ട് സർക്കാർ നടപടി സ്വീകരിക്കണം.
ഫയർ സ്റ്റേഷൻ,പൊലിസ് സ്റ്റേഷൻ,100 കിടക്കയുളള ആശുപത്രി എന്നിവയുമായി വിമാനത്താവള പരിസരത്ത് ആരംഭിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണം.ഡ്രെയിനേജ് പ്രശ്‌നം പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ സഹകരിച്ച് നടപടിയുണ്ടാകണം.ഓൺലൈനിൽ ചേർന്ന യോഗത്തിൽ എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ,എം.കെ.രാഘവൻ,വിമാനത്താവള ഡയറക്ടർ ആർ.മഹാലിംഗം സംബന്ധിച്ചു.