കോട്ടയം- കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്‌റ്റേഷന് മുന്നിൽ കൊണ്ടിട്ട സംഭവത്തിന് കാരണം ഫെയ്‌സ്ബുക്ക് ലൈക്കും കമന്റുമെന്ന് പോലീസ്. ഷാൻബാബുവിന്റെ കൊലപാതകത്തിന് കാരണം സാമൂഹിക മാധ്യമത്തിലെ ലൈക്കും കമന്റുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ജോമോന്റെ കൂട്ടാളി പുൽച്ചാടി ലുധീഷിനെ മർദിക്കുന്ന ദൃശ്യത്തിന് ഷാൻ ബാബു ലൈക്കും കമന്റും ഇട്ടതാണ് കൊല്ലാൻ പ്രകോപനമയെന്നാണ് പോലീസ് പറയുന്നത്.കൊലപ്പെടുത്താൻ വേണ്ടി തന്നെയാണ് തട്ടിക്കൊണ്ട് പോയത്. കൊലപാതക സംഘത്തിലെ നാലു പേരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.ജോമോന്റെ കൂട്ടാളിയായ പുൽച്ചാടി ലുധീഷിനെ തൃശൂരിൽ വിളിച്ചുവരുത്തി മറ്റൊരു ഗുണ്ടാസംഘം മർദിച്ചിരുന്നു. ഇത് പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റ് ഷാൻ ബാബു ലൈക്കും കമന്റും ഷാൻ കമന്റു ചെയ്തതാണ് പകയ്ക്ക് കാരണമെന്ന് എസ്പി പറഞ്ഞു.
ഷാന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയിട്ടില്ലെന്ന് കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് അധികൃതർ.കോട്ടയം കീഴുക്കുന്ന് ഷാൻ ബാബു (19) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ പോലീസ് ഇൻക്വസ്റ്റിനു ശേഷം വൈകുന്നേരത്തോടെ പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചു.
നടപടി ക്രമങ്ങൾക്കു ശേഷം ഉച്ചയോടുകൂടി മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ആംബുലൻസിൽ കയറ്റിയപ്പോൾ മൃതദേഹത്തിൻറെ പിൻഭാഗം തുന്നിച്ചേർത്തില്ലെന്നും പൂർണ നഗ്‌നനായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞിരുന്നു എന്നും ആംബുലൻസ് ഡ്രൈവർ പറഞ്ഞതായി വൈകുന്നേരത്തോടെ റിപ്പോർട്ടുണ്ടായിരുന്നു.
എന്നാൽ മൃതശരീരത്തിൽ നിരവധി ചതവുകൾ ഉണ്ടായിരുന്നെന്നും അതു തുന്നിചേർക്കാൻ കഴിയാത്ത വിധമാണെന്നും ബന്ധുക്കളെ ഫോറൻസിക് വിഭാഗം അറിയിച്ചിരുന്നു.ബന്ധുക്കൾ വാങ്ങിത്തന്ന മൂന്നു മുണ്ടുകളിൽ ഒരു വെള്ളമുണ്ട് ഉടുപ്പിക്കുകയും ഒരെണ്ണം തലയിൽ പൊതിയുകയും മൂന്നാമത്തേത് ശരീരത്തിൽ പുതപ്പിക്കുകയുമായിരുന്നു. ഇത് ബന്ധുക്കൾക്ക് അറിയാം.ആംബുലൻസ് ഡ്രൈവർ പരാതി പറഞ്ഞത് ഇതിനെക്കുറിച്ച് അറിയാത്തതിനാലാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.ആശുപത്രിയെയും പോസ്റ്റ്‌മോർട്ടം നടത്തിയവരെയും അപമാനിക്കുന്ന സമീപനമാണ് ആംബുലൻസ് ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത് വളരെ നിർഭാഗ്യകരമായിപ്പോയെന്നും അധികൃതർ പറയുന്നു.