തലശ്ശേരി- മഴുവുമായി ടൗണിലിറങ്ങിയ യുവാവിന്റെ പരാക്രമം കണ്ട് അമ്പരന്ന് നാട്ടുകാർ. പെരിങ്ങത്തൂർ ടൗണിലാണ് മഴുവുമായെത്തി യുവാവ് പരാക്രമം നടത്തിയത്. ടൗണിലെ സൂപ്പർമാർക്കറ്റിലെ സാധനങ്ങളും കൗണ്ടറിലെ ചില്ലുകളും അടിച്ചുതകർത്തു. ഗുരുജിമുക്ക് സ്വദേശി ജമാലാണ് ഞായറാഴ്ച രാത്രി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ജമാൽ മഴുവുമായി ടൗണിലെ സഫാരി സൂപ്പർമാർക്കറ്റിലെത്തിയത്. സ്ഥാപനം അടയ്ക്കാനുള്ള സമയമായതിനാൽ ഒരു ഷട്ടർ മാത്രമേ തുറന്നിരുന്നുള്ളൂ. ഈ സമയം അക്രമാസക്തനായി എത്തിയ യുവാവ് കൗണ്ടറിലെ ചില്ലുകൾ അടിച്ചുതകർക്കുകയായിരുന്നു. ഇതോടെ കൗണ്ടറിലുണ്ടായിരുന്നവർ പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെട്ടു. പിന്നാലെ സൂപ്പർമാർക്കറ്റിനകത്ത് കയറിയ യുവാവ് ഷെൽഫിലുണ്ടായിരുന്ന സാധനങ്ങളും മറ്റും വാരിവലിച്ചിടുകയും എറിഞ്ഞ് തകർക്കുകയും ചെയ്തു. പിന്നീട് ഫ്രിഡ്ജിന്റെ ചില്ലുകൾ അടിച്ചുതകർത്ത ശേഷം ഇതിലുണ്ടായിരുന്ന ചോക്ലേറ്റുകളിൽ രണ്ടെണ്ണം കൈയിലെടുത്ത് പുറത്തേക്കിറങ്ങിപ്പോകുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാർ സൂപ്പർ മാർക്കറ്റിന് മുന്നിലെത്തിയെങ്കിലും ഇയാൾ മഴു വീശി ഭീഷണിപ്പെടുത്തി. ഇയാളെ പിടിച്ചുവെയ്ക്കാൻ ചിലർ ശ്രമിച്ചെങ്കിലും ഇവർക്ക് മഴു വീശുന്നതിനിടെ നിസാര പരിക്കേറ്റു.സൂപ്പർമാർക്കറ്റിലെ അക്രമം കഴിഞ്ഞ് നിമിഷങ്ങൾക്കകം ജമാലിന്റെ ഓട്ടോറിക്ഷ കത്തിനശിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. പെരിങ്ങത്തൂർ ടൗണിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയാണ് കത്തിനശിച്ചത്. ഇതിനുപിന്നാലെ യുവാവിനെ പോലീസ് പിടികൂടുകയായിരുന്നു. ലഹരിക്കടിമയാണ് ജമാലെന്നും ഇയാളെ ലഹരി വിമോചന കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.