Sorry, you need to enable JavaScript to visit this website.

വിഐപി ദിലീപിന്റെ വീട്ടിലെത്തിയപ്പോള്‍  അവിടെ ഒരു നടിയുമുണ്ടായിരുന്നു

കൊച്ചി-കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ബാലചന്ദ്രകുമാറിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ എത്തിയതോടെ വിഐപി എന്ന കഥാപാത്രം കൂടി ദുരൂഹത നിറച്ചു കൊണ്ട് രംഗം കീഴടക്കുകയാണ്. ആരാണ് വിഐപി എന്നുള്ള കാര്യത്തില്‍ നിരവധി ഊഹാപോഹങ്ങള്‍ ഇപ്പോള്‍ തന്നെ പുറത്തുവരുന്നുണ്ട്. എന്നാല്‍ അത് ആരാണെന്നുള്ളത് ബാലചന്ദ്രകുമാര്‍ തുറന്നു പറഞ്ഞിട്ടുമില്ല. കുറേയേറെ സൂചനകള്‍ മുന്നിലിട്ടു കൊണ്ടാണ് ബാലചന്ദ്രകുമാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞതെങ്കിലും ലോകത്തിന് ആ വിഐപി ആരാണെന്നുള്ളത് ഇതുവരെയും പിടികിട്ടിയിട്ടില്ല എന്നുള്ളതാണ് സത്യം. ഒരുപക്ഷേ ബാലചന്ദ്രകുമാര്‍ വിഐപിയെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാമെന്നും എന്നാല്‍ ജീവനില്‍ ഭയം ഉള്ളത് കൊണ്ടായിരിക്കാം ബാലചന്ദ്രകുമാര്‍ അത് പറയാത്തതെന്നുമാണ് പോലീസ് കരുതുന്നത്.
വിഐപി ആരാണെന്ന കാര്യത്തില്‍ കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ബാലചന്ദ്രകുമാര്‍ കുറച്ചു കാര്യങ്ങള്‍ പറഞ്ഞിരുന്നു. വിഐപി സിനിമാ മേഖലയില്‍ നിന്നുള്ള ആളല്ലെന്ന് വ്യക്തമാണെന്നും, അങ്ങനെയായിരുന്നെങ്കില്‍ തനിക്കയാളെ അറിയാന്‍ കഴിഞ്ഞെനെയെന്നുമാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്. അതേസമയം നടിയെ ആക്രമിച്ച കേസിലെ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്ന വിഐപിയെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കുന്നു. ഇതിനിടയിലാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം ബാലചന്ദ്രകുമാര്‍ സൂചിപ്പിക്കുന്നത്. ദൃശ്യങ്ങളുമായി വിഐപി എത്തിയ സമയത്ത് കാവ്യയുടെ ഏറ്റവും അടുത്ത സുഹൃത്തായ നടിയും അവിടെ ഉണ്ടായിരുന്നു എന്നുള്ളതായിരുന്നു അത്. ഒരു വിവാഹത്തിനു ക്ഷണിക്കാന്‍ വേണ്ടിയായിരുന്നു അവര്‍ വീട്ടില്‍ വന്നത്. നാല് വര്‍ഷം മുമ്പ് ഈ നടിയെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ ചാനലില്‍ ഒരാള്‍ സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കുന്നുണ്ട്. നടി ദിലീപിനോടു സംസാരിക്കുകയും ചെയ്തിരുന്നു. അതിനുശേഷം അവര്‍ പോയത് താന്‍ കണ്ടിട്ടില്ല. അതിനുശേഷമാണ് വിഐപി നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ ടാബുമായി അകത്തേക്ക് വന്നതെന്നും സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്.
 

Latest News