ഇടുക്കി-കെ.എസ്.യു അക്രമണത്തിൽ പരിക്കേറ്റ ധീരജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പോലീസ് വാഹനം നൽകിയില്ലെന്ന് സഹപാഠിയുടെ പരാതി. പോലീസിനോട് വാഹനം ആവശ്യപ്പെട്ടെങ്കിലും ധീരജ് അവിടെ കിടക്കട്ടെയെന്ന് പോലീസ് പറഞ്ഞതായും സഹപാഠി ആരോപിച്ചു. കെ.എസ്.യു പ്രവർത്തകരെ ആക്രമണത്തിലാണ് എസ്.എഫ്.ഐ പ്രവർത്തകനായ ധീരജ് കൊല്ലപ്പെട്ടത്. കേസിലെ പ്രതി നിഖിലിനെ പോലീസ് പിടികൂടിയിട്ടുണ്ട്.
ധീരജിന്റെ വധത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിഷേധിച്ചു. ഇടുക്കി പൈനാവ് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രന്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല. ധീരജിന്റെ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന നിർദ്ദേശം പോലീസിനു നൽകിയിട്ടുണ്ട്. ധീരജിന്റെ കുടുംബാംഗങ്ങളുടേയും സഹപാഠികളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.