Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസുമായി സഖ്യത്തിനില്ല; വോട്ടുകള്‍ ഏകീകരിക്കും -യെച്ചൂരി

തൃശൂര്‍ - കോണ്‍ഗ്രസുമായി സി.പി.എം സഖ്യത്തിനില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍ കേന്ദ്രത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ മതനിരപേക്ഷ വര്‍ഗീയ വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങള്‍ എന്തു വ്യാഖ്യാനം നല്‍കിയാലും പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുമെന്നും പാര്‍ട്ടി പ്രതിനിധികള്‍ ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനം അന്തിമമാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണെന്ന് യെച്ചൂരി ആരോപിച്ചു. സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി. സമീപകാലത്തെ ഏറ്റവും വലിയ അഴിമതിക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. രാജ്യത്ത് ഇടനിലക്കാരില്ലെന്ന് പ്രധാനമന്ത്രി പറയുന്നത് ശരിയാണ്. പ്രധാനമന്ത്രി തന്നെയാണ് ഇടനിലക്കാരനെന്ന് യെച്ചൂരി ആരോപിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സ്വകാര്യ സേനകളുണ്ട്. അവര്‍ അക്രമം അഴിച്ചുവിടുന്നു. കേരളത്തില്‍ മാത്രമാണ് മതനിരപേക്ഷ സമൂഹമുള്ളത്. അതിനാല്‍ ആര്‍.എസ്.എസ് കേരളത്തെ ലക്ഷ്യമിടുന്നുവെന്നും യെച്ചൂരി പറഞ്ഞു. അക്രമ രാഷ്ട്രീയം സി.പി.എം നയമല്ല. എന്നാല്‍  പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കും. ഇക്കാര്യത്തില്‍ എന്തെങ്കിലും പിഴവ് ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്തല്‍ നടപടി സ്വീകരിക്കും. സി.പി.എം അക്രമം നടത്തുന്നുവെന്ന തരത്തില്‍  വ്യാപക പ്രചാരണം നടക്കുന്നുണ്ട്. ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും പ്രതിരോധിക്കാനുള്ള ശക്തി സി.പി.എമ്മിന് ഉള്ളതുകൊണ്ടാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത്. ഇത്തരം നീക്കങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്ന പ്രസ്ഥാനമല്ല സി.പി.എം. ഹിറ്റ്‌ലര്‍ ചെങ്കൊടിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചെങ്കിലും സോവിയറ്റ് യൂണിയന്റെ ചെങ്കൊടി ഹിറ്റ്‌ലര്‍ക്ക് മേലെ ഉയരുകയാണുണ്ടായത്.  അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ ഗാന്ധിയും ചെങ്കൊടി ഇല്ലാതാക്കാന്‍ ശ്രമിച്ചു. എന്നാല്‍  തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലും പാര്‍ട്ടി വന്‍ വിജയമാണ് നേടിയത്. രാജ്യത്തെ പ്രധാന പ്രതിപക്ഷമായി മാറാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. ഉള്‍പാര്‍ട്ടി ജനാധിപത്യമാണ് സി.പി.എമ്മിന്റെ കരുത്തെന്ന് മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ക്ക് അറിയില്ല. മാധ്യമങ്ങള്‍ക്ക് ജനാധിപത്യപരമായ അവകാശങ്ങളുണ്ട്. എന്നാല്‍ വിവരങ്ങള്‍ വളച്ചൊടിച്ചല്ല ജനങ്ങളില്‍ വാര്‍ത്ത എത്തിക്കേണ്ടതെന്ന് ഓര്‍ക്കണമെന്നും യെച്ചൂരി പറഞ്ഞു.

 

Latest News