Sorry, you need to enable JavaScript to visit this website.

നടിയെ പീഡിപ്പിച്ചത് ദിലീപിന് വേണ്ടി, സെക്‌സ് റാക്കറ്റുമായി ബന്ധം, പുതിയ വെളിപ്പെടുത്തൽ

കൊച്ചി- നടിയെ അക്രമിച്ച കേസിൽ നടൻ ദിലീപിനെ പ്രതിക്കൂട്ടിലാക്കി പുതിയ വെളിപ്പെടുത്തലുകൾ. കേസിലെ മുഖ്യപ്രതി പൾസർ സുനി എഴുതിയ കത്താണ് പുറത്തുവന്നത്. നടിയെ പീഡിപ്പിച്ചത് ദിലീപീന് വേണ്ടിയായിരുന്നുവെന്നും ദിലീപിന് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ട് എന്നത് അടക്കമുള്ള കാര്യങ്ങളാണ് കത്തിലുള്ളത്. നടിയെ അക്രമിക്കാൻ പദ്ധതി തയ്യാറാക്കുമ്പോൾ നടൻ സിദ്ദീഖും കൂടെയുണ്ടായിരുന്നുവെന്നും കത്തിലുണ്ട്. പൾസർ സുനി ജയിലിൽനിന്ന് എഴുതിയ കത്ത് അമ്മയെ സൂക്ഷിക്കാൻ ഏൽപ്പിച്ചതായിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ കത്ത് പുറത്തുവിടണം എന്നായിരുന്നു പൾസർ സുനി ആവശ്യപ്പെട്ടത്. ദിലീപിനെ കുരുക്കിലാക്കി സംവിധായകൻ ബാലചന്ദ്രൻ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെയാണ് ദിലീപിനെ പ്രതിസന്ധിയിലാക്കി ഇപ്പോൾ കത്തും പുറത്തുവന്നത്. 

കത്തിലെ പരാമർശങ്ങൾ ഇങ്ങനെ- 

അമ്മയുടെ സംഘടനയിൽ ചേട്ടൻ ഉൾപ്പെടെ എത്ര പേർക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചേട്ടൻ പുറത്ത് പോയി പരിപാടി അവതരിപ്പിക്കാൻ പോകുന്നത് എന്തിനാണ് എന്നും അറിയാം. എന്നെ ജീവിക്കാൻ എവിടെയും സമ്മതിക്കില്ല എന്ന തീരുമാനത്തിലാണെങ്കിൽ ചേട്ടൻ ഇതെല്ലാം ഓർത്താൽ നന്നായിരിക്കും. മഞ്ജുവിനോട് ചെയ്തതെങ്കിലും ഞാൻ ഓർക്കേണ്ടതായിരുന്നുവെന്നും കത്തിലുണ്ട്. 2015 മുതൽ നടിയെ അക്രമിക്കാൻ ഗൂഢാലോചന നടന്നിരുന്നു. 

2018 മെയ് മാസത്തിൽ എഴുതിയ കത്താണ് ഇപ്പോൾ പുറത്ത് വന്നത്. കേസിൽ തന്നെ കുടുക്കിയാൽ തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പുറത്തറിയിക്കുമെന്നും കത്തിൽ പറയുന്നുണ്ട്. പ്രതികളെയും സാക്ഷികളെയും എല്ലാം വിലയ്‌ക്കെടുത്താലും സത്യം അറിയാവുന്നവർ എല്ലാം എന്നും മൂടി വെക്കുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്നും കത്തിൽ പറയുന്നു. 'എനിക്ക് ശിക്ഷ കിട്ടിയാലും പരിഭവമോ വിഷമമോ ഇല്ല. കാരണം താൻ തെറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ അത് എനിക്ക് വേണ്ടിയല്ല എന്നെങ്കിലും ഓർക്കണം. മൂന്ന് വർഷം മുമ്പ് പറഞ്ഞ കാര്യം പുറത്ത് പറഞ്ഞാൽ ജനം ആരാധിക്കുകയില്ല. തല്ലിക്കൊല്ലും. സ്വന്തം കുഴി ചേട്ടൻ തന്നെ തോണ്ടിയതല്ലേ. യജമാനൻ നായയെ പോറ്റുന്നത് വിശ്വസ്തനായ കാവൽക്കാരനായതിനാലാണ്. യജമാനനോടുള്ള സ്‌ഹേനഹത്താൽ മുരളുകയും കുരക്കുകയും ചെയ്യും. പക്ഷെ അതിനെക്കൊണ്ട് ഇനി ആവശ്യമില്ലെന്ന് കണ്ടാൽ ഒന്നിനും പറ്റില്ലെന്ന് കണ്ടാൽ കൊല്ലുകയോ ഉപേക്ഷിക്കുകയോ ചെയ്യും. ഇതറിയാവുന്ന ഞാൻ എല്ലാം കോടതിയിൽ തുറന്ന് പറഞ്ഞ് ചെയ്ത തെറ്റിന് മാപ്പിരന്ന് കിട്ടാവുന്ന ശിക്ഷ വാങ്ങി അനുഭവിച്ച് തീർക്കാമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

നടിയെ അക്രമിക്കാൻ 2015മുതൽ ഗൂഢാലോചന നടന്നുവെന്നാണ് പൾസർ സുനിയുടെ അമ്മ ആരോപിക്കുന്നത്. ഇപ്പോഴെങ്കിലും കാര്യങ്ങൾ പുറത്തുപറഞ്ഞില്ലെങ്കിൽ മകന്റെ ജീവൻ അപകടത്തിലായേക്കുമെന്നും അവർ വ്യക്തമാക്കി.
 

Latest News