റിയാദ് - ഇന്ത്യൻ റിഫൈനറികളുടെ ഓഹരികൾ വാങ്ങുന്നതിന് സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ ആഗ്രഹിക്കുന്നതായി സൗദി ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് വെളിപ്പെടുത്തി. ഇന്ത്യൻ സന്ദർശനത്തിനെത്തിയ സൗദി ഊർജ, വ്യവസായ മന്ത്രി ന്യൂദൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇന്ത്യൻ റിഫൈനറികളിൽ നിക്ഷേപം നടത്തുന്നതിനുള്ള താൽപര്യം വെളിപ്പെടുത്തിയത്. ഓഹരി വാങ്ങൽ കരാറുകളുടെ ഭാഗമായി ഇന്ത്യൻ റിഫൈനറികൾക്ക് അസംസ്‌കൃത എണ്ണ നൽകുന്നതിനുള്ള കരാറുകൾ ഒപ്പുവെക്കുന്നതിനാണ് ശ്രമം. സൗദിയിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്ന രാജ്യമായി ഇന്ത്യ മാറണമെന്ന് താൻ ആഗ്രഹിക്കുന്നതായും എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു.
ഇന്ത്യക്ക് ഇറാഖ് നൽകുന്ന ക്രൂഡ് ഓയിലിലെ വർധനവ് മൂലം ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ചാഞ്ചാട്ടങ്ങളിൽ സൗദി അറേബ്യക്ക് ആശങ്കയില്ല. ഇന്ത്യൻ വിപണിക്ക് പ്രതിദിനം 80 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ ആവശ്യമാണ്. ജനുവരി മുതൽ മാർച്ച് വരെയുള്ള കാലത്ത് സൗദി അറേബ്യ എണ്ണ കയറ്റുമതി എഴുപതു ലക്ഷം ബാരലിന് താഴേക്ക് കുറച്ചിട്ടുണ്ട്. ഒപെക്കും സംഘടനക്കു പുറത്തുള്ള പ്രധാന ഉൽപാദക രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം എണ്ണയുൽപാദന നിയന്ത്രണം അടുത്ത വർഷം ലഘൂകരിക്കുമെന്നാണ് കരുതുന്നത്. റഷ്യയും ഒപെക്കിന് പുറത്തുള്ള മറ്റു ഉൽപാദക രാജ്യങ്ങളുമായുമുണ്ടാക്കിയ കരാർ പ്രകാരം ഒപെക് രാജ്യങ്ങൾ പ്രതിദിന ഉൽപാദനത്തിൽ 12 ലക്ഷം ബാരലിന്റെ കുറവ് വരുത്തിയിട്ടുണ്ട്. ഈ ധാരണ ഈ വർഷവാസാനം വരെ തുടരും. എണ്ണ വിപണിയുടെ സ്ഥിരതയിൽ ഒപെക്കിനും സംഘടനക്കു പുറത്തുമുള്ള ഉൽപാദക രാജ്യങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ഖാലിദ് അൽഫാലിഹ് പറഞ്ഞു.
ഉൽപാദനത്തിനുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കുകയാണ് അടുത്ത ചുവടുവെപ്പ്. ഇത് അടുത്ത വർഷമുണ്ടാകുമെന്നാണ് കരുതുന്നത്. ഒപെക്കിലെയും സംഘടനക്ക് പുറത്തുമുള്ള ഉൽപാദക രാജ്യങ്ങൾ തമ്മിൽ കൂടിയാലോചിക്കുന്നതിന് സ്ഥിരം ചട്ടക്കൂട് ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. ഒപെക്കുമായി റഷ്യ സഹകരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. അമേരിക്കയുടെ എണ്ണയുൽപാദനം ഉൾക്കൊള്ളുന്നതിന് വിപണിക്ക് സാധിക്കും. അമേരിക്കയുടെ ഷെയിൽ ഓയിൽ ഉൽപാദനത്തിലുള്ള വർധനവ് സ്വാഗതാർഹമാണെന്നും എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു.
ആഗോള എണ്ണ വിപണി സന്തുലനം വീണ്ടെടുത്തുവരികയാണ്. ആഗോള വിപണിയിലെ എണ്ണ കരുതൽ ശേഖരം കുറയുന്നത് തുടരുമെന്നാണ് കരുതുന്നത്. സീസൺ ഘടകങ്ങൾ കാരണമായി നിലവിൽ എണ്ണക്കുള്ള ആവശ്യം കുറഞ്ഞിട്ടുണ്ട്. എണ്ണ റിഫൈനറികളിൽ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. ഉപഭോക്താക്കളിൽ നിന്ന് എണ്ണക്കുള്ള ആവശ്യം കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.