Sorry, you need to enable JavaScript to visit this website.

കൊല്ലപ്പെട്ട മധുവിന്റെ കുടുംബത്തെ സഹായിക്കും- മന്ത്രി എ.കെ ബാലൻ

തൃശൂർ- ആദിവാസി ഊരുകളിൽ ഭക്ഷണം കിട്ടാത്ത അവസ്ഥ ഇപ്പോഴില്ലെന്ന് മന്ത്രി എ.കെ ബാലൻ. ആദിവാസികൾക്കായി നിരവധി ക്ഷേമ പദ്ധതികൾ നടക്കുന്നുണ്ടെന്നും ആദിവാസി ഊരുകളിൽ പോഷകാഹാരങ്ങൾ നൽകുന്നുണ്ടെന്നും മന്ത്രി തൃശൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആദിവാസി മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മജിസ്റ്റീരിയൽ അന്വേഷണം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. പോലീസ് മർദ്ദിച്ചാണ് കൊലപ്പെടുത്തിയത് എന്ന ആരോപണത്തിൽ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. മധുവിന്റെ കുടുംബത്തെ പോലീസ് സഹായിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, മകനെ നാട്ടുകാരാണ് മർദ്ദിച്ചുകൊന്നതെന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു. സ്ഥലത്തെ ഡ്രൈവർമാർ അടക്കമുള്ളവരാണ് മർദ്ദിച്ചത്. മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് മധുവിന്റെ ബന്ധുക്കൾ വ്യക്തമാക്കി. 

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും  ഇതിനുള്ള നിർദേശം സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  ഇത്തരം ആക്രമങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങൾ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യ-സാംസ്കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണ്. ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട ദിവസമാണിതെന്നും കേരള ചരിത്രത്തില്‍ ആദ്യത്തേതാണെന്നും മുന്‍ മുഖ്യമന്ത്രി എ.കെ ആന്‍റണി പറഞ്ഞു. 

Latest News