മനാമ- ബഹ്‌റൈനിൽ പ്രവാസികൾക്കും വലിയ കമ്പനികൾക്കും വ്യവസായങ്ങൾക്കുമുള്ള വൈദ്യുതി, ജല നിരക്കുകൾ വീണ്ടും വർധിപ്പിക്കുന്നു. ഗാർഹിക ഉപയോഗത്തിനുള്ള വൈദ്യുതി ചാർജ് 3,000 യൂനിറ്റ് വരെ ഓരോ യൂനിറ്റിനും 13 ഫിൽസ് ആയിരിക്കും. ഇത് നിലവിൽ ആറു ഫിൽസ് ആണ്. വെള്ളത്തിന്റെ നിരക്ക് 60യൂനിറ്റ് വരെ ഇപ്പോഴുള്ള 80 ഫിൽസിൽ നിന്ന് 200 ഫിൽസായും ഉയരും. മാർച്ച് ഒന്ന് മുതൽ പുതിയ നിരക്കുകൾ നിലവിൽ വരുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ മാർച്ചിലാണ് ബഹ്‌റൈനിൽ വൈദ്യുതി, വെള്ള നിരക്കുകൾ ഉയർത്തിയത്. ഇത് 2019വരെ എല്ലാ വർഷവും കൂട്ടുമെന്ന് കഴിഞ്ഞ വർഷം തന്നെ അറിയിച്ചിരുന്നു. നിരക്കുവർധനക്കുള്ള സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വൈദ്യുതി ജല മന്ത്രി ഡോ. അബ്ദുൽ ഹുസൈൻ ബിൻ അലി മിർസയെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച താരിഫിൽ ഒരു മാറ്റവുമില്ലെന്നും മന്ത്രി വ്യക്തമാക്കി. പുതിയ നിരക്ക് പ്രകാരം സർക്കാറിന് 435.4 ദശലക്ഷം ദിനാർ ലാഭിക്കാനാകുമെന്നാണ് കണക്ക്.
നേരത്തെ നിരക്ക് വർധിപ്പിച്ചപ്പോൾ ഉണ്ടായ പോലെ പുതിയ വർധനയുടെ ആഘാതവും പ്രവാസികൾക്കാകും. നിരക്കുവർധന ഏറ്റവുമധികം ബാധിക്കുന്നത് കുറഞ്ഞ വരുമാനത്തിലും കുടുംബവുമായി സാധാരണക്കാരായ പ്രവാസികളെയായിരിക്കും. ഇവരുടെ ജീവിത ചെലവ് വർധിക്കുകയാണ് ഇതുണ്ടാക്കുക.
മൊത്തം ജനസംഖ്യയിൽ ഏതാണ്ട് 69 ശതമാനം പേരെ പുതിയ നിരക്കുകൾ ബാധിക്കും. സ്വദേശികളെ ഇതു ബാധിക്കില്ല. എന്നാൽ, ഒന്നിലധികം വീടുള്ളവർ പുതിയ നിരക്ക് നൽകേണ്ടിവരും. വിവാഹമോചിതരായ ബഹ്‌റൈനികൾ, വിധവകൾ, 21 വയസിന് മുകളിലുള്ള വിവാഹിതരാകാത്ത വനിതകൾ, വാടകക്ക് താമസിക്കുന്ന സ്വദേശികൾ, ബഹ്‌റൈനികളല്ലാത്തവരെ വിവാഹം കഴിച്ച ബഹ്‌റൈനി വനിതകൾ, 21 വയസിന് താഴെയുള്ള ബഹ്‌റൈനി കുട്ടികളെ നോക്കുന്ന പ്രവാസികൾ, ബഹ്‌റൈനികളല്ലാത്ത അവകാശികൾ എന്നിവർക്കും പുതിയ നിരക്ക് ബാധകമാകില്ല.
2015ലാണ് സർക്കാർ കടുത്ത ചെലവുചുരുക്കൽ, വരുമാനം വർധിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. എണ്ണവിലയിടിവിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായിരുന്നു ഇത്. ഇതിന്റെ ഭാഗമായി ആദ്യം സർക്കാർ സബ്‌സിഡികൾ പിൻവലിക്കുകയും പിന്നീട് വൈദ്യുതി, വെള്ള നിരക്കുകൾ വർധിപ്പിക്കുകയുമായിരുന്നു.