കൊണ്ടോട്ടി-കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവ്വീസ് പുനരാരംഭിക്കുന്നതിനായി വിദഗ്ധ സമിതിയുടെ റിപ്പോർട്ടിന് വേണ്ടി കാത്തിരിക്കുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിമാനത്താവള ഉപദേശക സമിതി ചെയർമാൻ കൂടിയായ പാർലമെന്റംഗം ഡോ.എം.പി അബ്ദുസമദ് സമദാനിയെ അറിയിച്ചു.
വ്യോമയാന രംഗത്തെ വിദഗ്ധരുടെ സമിതിയെയാണ് ഇക്കാര്യത്തിനായി നിയോഗിച്ചിരിക്കുന്നതെന്നും ലോക്‌സഭയിൽ സമദാനി ഉന്നയിച്ച 377 വകുപ്പ് പ്രകാരമുള്ള സബ്മിഷന് മറുപടിയായി അയച്ച സന്ദേശത്തിൽ മന്ത്രി പറഞ്ഞു. കോഡ് ഡി യുടെയും കോഡ് ഇ യുടെയും വിമാന സർവ്വീസിനുള്ള സാധ്യത പഠിക്കാനാണ് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കരിപ്പൂരിൽ ഹജ്ജ് എംബാർക്കേഷൻ പോയിന്റ് പുന:സ്ഥാപിക്കാനായി ലോക്‌സഭയിൽ ഉന്നയിച്ച ആവശ്യം ന്യൂനപക്ഷ കാര്യമന്ത്രാലയത്തിന് അയച്ചതായും മന്ത്രി മറുപടിയിൽ പറഞ്ഞു.