തിരുവനന്തപുരം- പോത്തന്‍കോട് സുധീഷ് വധക്കേസില്‍ മുഖ്യപ്രതി രാജേഷ് പിടിയില്‍. തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. സുധീഷ് വധത്തില്‍ ഇതോടെ 11 പ്രതികളും പിടിയിലായി. വധക്കേസ് ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ് രാജേഷ്
പോത്തന്‍കോട് സുധീഷ് വധക്കേസിലെപ്രധാന പ്രതികളായ ഉണ്ണി, ശ്യാം എന്നിവരെ പിടികൂടിയ അന്ന് തന്നെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. വെട്ടിയെടുത്ത കാല്‍ എറിഞ്ഞ കല്ലൂര്‍ ജങ്ഷനിലും ആയുധങ്ങള്‍ ഒളിപ്പിച്ച ചിറയിന്‍കീഴ് ശാസ്തവട്ടം അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ കളിസ്ഥലത്തും കൊണ്ട് പോയി തെളിവെടുപ്പ് നടത്തി. സുധീഷിനെ ആക്രമിച്ച് കാല്‍ വെട്ടിയെടുത്ത് ഒന്നാം പ്രതി ഉണ്ണിയാണ്. ഇയാളാണ് വെട്ടിയ കാലുമായ ബൈക്കിലെത്തി വലിച്ചെറിഞ്ഞതും. പോത്തന്‍കോട് എസ്എച്ച്ഒ കെ ശ്യാം, എസ്‌ഐ വിനോദ് വിക്രമാദിത്യന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
ഉണ്ണി, മൂന്നാം പ്രതി ശ്യാം എന്നിവരെ വെമ്പായം ചാത്തമ്പാട് വച്ചാണ് പോലീസ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ് ശേഷം തിരിച്ചെത്തിയപ്പോഴാണ് പ്രതികള്‍ പോലീസ് വലയിലായത്. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് നേരത്തെ പ്രതികളിലൊരാളായ ഉണ്ണിയെയും രണ്ടു സുഹൃത്തുക്കളെയും കൊല്ലപ്പെട്ട സുധീഷ് ആക്രമിച്ചിരുന്നു. അന്ന് സുധീഷിന്റെ സംഘമെറിഞ്ഞ നാടന്‍ ബോംബ് ഉണ്ണിയുടെ അമ്മയുടെ ദേഹത്ത് വീണിരുന്നു. ഇതിന് പ്രതികാരം വീട്ടാനായിരുന്നു ഉണ്ണിയുടെ നേതൃത്വത്തിലുള്ള സംഘം സുധീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. അക്രമി സംഘം എത്തുമ്പോള്‍ സുധീഷ് കല്ലൂരിലെ വീട്ടില്‍ ഒളിവിലായിരുന്നു. ഈ വീട് അക്രമികള്‍ക്ക് കാണിച്ച് കൊടുത്തത് സുധീഷിന്റെ സഹോദരി ഭര്‍ത്താവ് ശ്യാമാണ്. സഹോദരി ഭര്‍ത്താവിനെ നേരത്തെ സുധീഷ് ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈ വൈരാഗ്യമായിരുന്നു ഒറ്റലിന് പിന്നില്‍. രാജേഷിനെ പിടികൂടാന്‍ പോയപോള്‍ വള്ളം മറിഞ്ഞ് ഒരു പോലീസുകാരന്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു